രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ അനിവാര്യം

ഓരോ വ്യക്തിയും ശരിയായ രീതിയില്‍ കോവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായാല്‍ മാത്രമേ വൈറസിന്റെ വ്യാപനം തടയാനാവൂ എന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിയന്ത്രണങ്ങളില്‍ ഇളവുണ്ടെന്നു കരുതി അത് ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ല. ഭൂരിപക്ഷം ആളുകളും ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അതിന് അപവാദമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കുടുംബത്തിന്റെയും നാട്ടുകാരുടെയും സുരക്ഷയാണ് അപകടപ്പെടുത്തുന്നത് എന്ന തിരിച്ചറിവുണ്ടാവണം. ഇക്കാര്യത്തില്‍ താഴേത്തട്ടില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ ജാഗ്രത പുലര്‍ത്തണം. തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഹോം ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്പര്‍ക്ക പട്ടിക വളരെ വലുതാണ്. ഇത് വഴി രോഗവ്യാപന സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു. രോഗവ്യാപനം തടയാന്‍ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ കൂടിയേതീരൂ. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ലെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണെന്നുമുള്ള തിരിച്ചറിവുണ്ടാകണം. വ്യാപന ഭീഷണി ഇല്ലാതാവുന്നതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രായമുള്ളവരും കുട്ടികളും പുറത്തിറങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം, വ്യക്തി ശുചിത്വം, പൊതുഇടങ്ങളില്‍ തുപ്പാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലായിടങ്ങളില്‍ പാലിക്കപ്പെടുന്നുവെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. അതിനനുസരിച്ച് നമ്മുടെ ജീവിതരീതിയില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ നിര്‍മാണത്തിനും മാസ്‌ക്കിന് അമിത വില ഈടാക്കുന്നതിനുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.ജില്ലയിലേക്ക് തിരികെ വരുന്ന അതിഥി തൊഴിലാളികളുടെ ക്വാറന്റൈന്‍ തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അടിയന്തര ശ്രദ്ധ പതിയണമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിനൊപ്പം ജനങ്ങളുടെ പിന്തുണ കൂടി ഉണ്ടായാല്‍ മാത്രമേ കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ വിജയത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായുള്ള സഹകരണം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇ പി മേഴ്‌സി, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.