മാളികമുക്ക് മേൽപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലി പൂർത്തിയായി

• സമയത്ത് തന്നെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കും

ആലപ്പുഴ : ബൈപ്പാസിലെ അവസാനഘട്ട ജോലിയായ കുതിരപ്പന്തി മേൽപ്പാലത്തിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കൽ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടി ട്രെയിൻ ഗതാഗതം നിർത്തിവെച്ചാണ് പ്രവർത്തികൾ ആരംഭിച്ചത്. മൂന്നരയോട് കൂടി ആദ്യ ഗർഡർ മേൽപ്പാലത്തിൽ സ്ഥാപിച്ചു. പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സ്ഥലത്ത് എത്തിയിരുന്നു. ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനായി 25 ആം തീയതി വരെ റെയിൽവേ ട്രെയിനുകൾ ക്രമീകരിച്ച് സമയം അനുവദിച്ചിട്ടുണ്ടെന്നു ഗർഡർ സ്ഥാപിക്കുന്നിടത്ത് എത്തിയ മന്ത്രി ജി സുധാകരൻ പറഞ്ഞു.

ഗർഡർ സ്ഥാപിച്ചു കഴിഞ്ഞാൽ രണ്ടുമാസത്തോളം കോൺക്രീറ്റിംഗ് ജോലികൾക്ക് വേണം. മാളികമുക്ക് മേൽപ്പാലത്തിന് കോൺക്രീറ്റിംഗ് ജോലി പൂർത്തിയായിക്കഴിഞ്ഞു. കാലാവസ്ഥ അനുയോജ്യം ആണെങ്കിൽ ടാറിങ് പ്രവർത്തികൾ നടത്തി സെപ്റ്റംബറിൽ ബൈപ്പാസ് നാടിന് സമർപ്പിക്കാനാകുമെന്നും മന്ത്രി സുധാകരന്‍ കൂട്ടിച്ചേർത്തു. ജില്ലാ കളക്ടർ എ അലക്‌സാണ്ടർ, എ എം ആരിഫ് എം പി, ദേശിയ പാത നിരത്തു വിഭാഗം, റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവവരും സന്നിഹിതരായിരുന്നു.