ഇടുക്കി: ജില്ലയിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ (സി.എഫ്.എൽ.റ്റി.സി.) തൊടുപുഴയിൽ പ്രവർത്തന സജ്ജമായി. അടുത്ത ദിവസം മുതൽ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും.
കോവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവരെ ചികിത്സിക്കുന്നതിനാണ്
ആരോഗ്യ വകുപ്പ് നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തുറന്നത്.
ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുംവരെ സെൻ്ററിൽ തന്നെയാവും പാർപ്പിക്കുക.
വെങ്ങല്ലൂർ – മങ്ങാട്ട്കവല ബൈപ്പാസിലെ സ്വകാര്യ റസിഡൻസിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ 103 കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനായി ദുരന്തനിവാരണ നിയമ പ്രകാരം സ്ഥാപനത്തിൻ്റെ എല്ലാ മുറികളും ഹാളുകളും കോമ്പൗണ്ടും ഏറ്റെടുത്ത് തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് കൈമാറിയതായി ജില്ലാ കളക്ടർ ഉത്തരവിട്ടു.
സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം വാർഡുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ 15 പേരെ കൂടി ഇവിടെ ചികിത്സിക്കാനാവും. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി വാർഡുകൾ ആറ് ബെഡ് വീതം അടങ്ങിയ വിവിധ ക്യാബിനുകളാക്കി തിരിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനായി ടി.വി., മൊബൈൽ, ഇൻ്റർനെറ്റ് സൗകര്യവും ഇവിടെയേർപ്പെടുത്തിയിട്ടുണ്ട്.
രോഗികൾക്കും സ്റ്റാഫുകൾക്കും അഡ്മിനിസ്ട്രേഷനുമായി മൂന്ന് ബ്ലോക്കുകൾ പുതിയ കേന്ദ്രത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ജീവനക്കാരെ ടേൺ അടിസ്ഥാനത്തിലാണ് നിയോഗിച്ചിരിക്കുന്നത്. 10 ദിവസത്തെ ഡ്യൂട്ടി അടങ്ങുന്നതാണ് ഒരു ടേൺ. ഒരു ടേണിൽ നാല് ഡോക്ടർമാർ, ഹെഡ് നഴ്സ്, ആറ് സ്റ്റാഫ് നഴ്സുമാർ, ആറ് നഴ്സിങ് അസിസ്റ്റൻ്റുമാർ, 12 ക്ലീനിംഗ് സ്റ്റാഫുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വോളൻ്റിയർമാർ, ഫാർമസിസ്റ്റ്, പബ്ളിക് ഹെൽത്ത് സ്റ്റാഫ് എന്നിവരാണുണ്ടാവുക. ഇവരെ കൂടാതെ ആംബുലൻസും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരെയും സെൻ്ററിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പോലീസ് സേവനം ലഭ്യമാക്കുന്നതിനായി പോലീസ് എയ്ഡ് പോസ്റ്റുമുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ടിൻ്റെ നിരീക്ഷണത്തിലായിരിക്കും സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ. സെൻ്ററിൻ്റെ പ്രവർത്തനത്തിനാവശ്യമായ ആശുപത്രി – അനുബന്ധ ഉപകരണങ്ങൾ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.
രോഗികളുമായി നേരിട്ടിടപഴകുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരുൾപ്പെടെയുള്ളവരെ പ്രത്യേകം പ്രവേശന കവാടത്തിലൂടെയാണ് വാർഡിലേക്ക് പ്രവേശിപ്പിക്കുക. ഇവർ ഡ്യൂട്ടിക്ക് കയറുന്നതിന് മുമ്പായി പി.പി.ഇ. കിറ്റുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ധരിക്കുന്നതിനായി പ്രത്യേകം മുറി തയ്യാറാക്കിയിട്ടുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്. ഇവർക്ക് സുരക്ഷാ കിറ്റ് നീക്കം ചെയ്ത് സാനിട്ടൈസർ ഷവറിൽ ദേഹശുദ്ധി വരുത്തി 20 മിനിട്ടിന് ശേഷമാണ് പുറത്തിറങ്ങാനാവുക. ജീവനക്കാർക്കായി സമീപത്ത് ഇതേ കോമ്പൗണ്ടിൽ തന്നെ മറ്റൊരു ഹാളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റാഫുകൾക്ക് ക്വാറൻ്റൈനിൽ കഴിയുന്നതിനുമുള്ള സൗകര്യങ്ങൾ പുതിയ കേന്ദ്രത്തിലുണ്ടാവും.
ഇതോടൊപ്പം അടുക്കളയും രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ഹാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തൊടുപുഴ നഗരസഭയുടേയും താലൂക്കിലെ മറ്റ് പഞ്ചായത്തുകളുടേയും മേൽനോട്ടത്തിലാണ് അടുക്കളയുടെ പ്രവർത്തനം.
രോഗ സ്ഥിരീകരണത്തിനായി സ്രവ പരിശോധനക്ക് എത്തുന്നവരെയും, രോഗ ലക്ഷണമുള്ളവരെയും, രോഗികളെന്ന് സംശയിക്കുന്നവരെയും ഇവിടെയാണ് പ്രവേശിപ്പിക്കുക.
സെൻ്റിനെൻ്റൽ സര്‍വൈലന്‍സ് പ്രകാരം സാംപിളുകൾ എടുക്കുന്നതിനായി എത്തുന്നവർക്കായും അവരെയെത്തിക്കുന്ന വാഹനങ്ങളുടെ പാർക്കിങ്ങിനായും പുതിയ കേന്ദ്രത്തിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് സെൻ്റർ പ്രവർത്തിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും തൊടുപുഴ നഗരസഭയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് സെൻ്ററിലെ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ മാനേജ്മെന്റ് കമ്മറ്റിക്കാണ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഏകോപന ചുമതല.
തൊടുപുഴ നഗരസഭാദ്ധ്യക്ഷ സിസിലി ജോസാണ് കേന്ദ്രത്തിൻ്റെ ചെയർപേഴ്സൺ.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അജി.പി.എൻ.
സി.എഫ്.എൽ.റ്റി.സി. യുടെ ജില്ലാ നോഡൽ ഓഫീസറായി പ്രവർത്തിക്കും. തൊടുപുഴയിലെ സെൻ്ററിൻ്റെ മെഡിക്കൽ ഓഫീസറായി ഡോ. കെ.സി. ചാക്കോയും നോഡൽ ഓഫീസറായി ഡോ. ജെറി സെബാസ്റ്റ്യനും പ്രവർത്തിക്കും.