ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് വൈറസ്ബാധ

രോഗബാധിതരായി ചികിത്സയില്‍ 582 പേര്‍

ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്ക്

1,132 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേര്‍

ജില്ലയില്‍ 19 പേര്‍ക്ക് 25 കൂടി ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 651 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ മൂന്നിന് രോഗബാധിതയായ എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (10), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച ചോക്കാട് സ്വദേശിയുമായി ബന്ധമുണ്ടായ ചോക്കാട് സ്വദേശി (21), ജൂലൈ അഞ്ചിന് പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (55), ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച കമ്പളക്കല്ല് സ്വദേശിനിയുടെ സഹോദരന്റെ മക്കളായ ഒമ്പത് വയസുകാരന്‍, അഞ്ച് വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ മഞ്ചേരി തുറക്കലില്‍ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മഞ്ചേരി സ്വദേശി (25), മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ നിലമ്പൂര്‍ സ്വദേശിനി (32), മഞ്ചേരിയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ മഞ്ചേരി സ്വദേശി (29), നിലമ്പൂര്‍ സ്വദേശി (30), പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശിയായ മത്സ്യ വില്‍പ്പനക്കാരന്‍ (57) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം മഞ്ചേരി പയ്യനാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (33) ക്ക് രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ജിദ്ദയില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (40), ജിദ്ദയില്‍ നിന്നെത്തിയ ഏലംകുളം സ്വദേശിനി (20), ദുബായില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (38), ദുബായില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിനി (31), ദോഹയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശിനി (28), മദീനയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശിനി (24), ദമാമില്‍ നിന്നെത്തിയ വഴിക്കടവ് സ്വദേശി (48), റിയാദില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (രണ്ട് വയസ്), റിയാദില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (22), റാസല്‍ഖൈമയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (36), റിയാദില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിനി (32), ജിദ്ദയില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (32), ഷാര്‍ജയില്‍ നിന്നെത്തിയ ആലങ്കോട് കോക്കൂര്‍ സ്വദേശി (32) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 582 പേര്‍

ജില്ലയില്‍ രോഗബാധിതരായി 582 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,132 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 40,930 പേര്‍

40,930 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 702 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 361 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 60 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 240 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 37 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 38,568 പേര്‍ വീടുകളിലും 1,660 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

12,769 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 15,977 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,729 പേരുടെ ഫലം ലഭിച്ചു. 12,769 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,248 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.