കൊച്ചി: ഒരു നേരത്തെ ആഹാരം കയ്യെത്തി പിടിക്കാന്‍ ശ്രമിച്ച നിരാശ്രയനായ മനുഷ്യനെ കൊല്ലുന്നതിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നാല്‍ ആ നാടിനെ സാംസ്‌കാരിക പ്രബുദ്ധതയുള്ള നാടായി വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഓരോ കേരളീയന്റെയും മനസില്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മറൈന്‍ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഹജീവികളോടും ലോകത്തോടാകെയുമുള്ള കരുതലാണ് സംസ്‌കാരത്തിന്റെ കാതല്‍. അതു തകര്‍ന്നാല്‍ പ്രബുദ്ധതയുള്ള നാടായി നമ്മെ കണക്കാക്കാനാകില്ല. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വലിയ ജാഗ്രത പുലര്‍ത്തണം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യം പിന്തുടര്‍ന്ന് സാംസ്‌കാരികരംഗത്തുണ്ടായ ഉയര്‍ച്ചയും ഇടപെടലുമാണ് സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യനിലവാരം എന്നിയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. ആ യശസിന് അപകീര്‍ത്തികരമായ രീതിയില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നു. സമൂഹത്തെ പിന്നോട്ടു നയിക്കാനുള്ള അത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണണം. ഇത്തരം നീക്കങ്ങളെ തടയുകയാകണം സാംസ്‌കാരിക സംരംഭങ്ങളുടെ പ്രധാനദൗത്യം – മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സ്വതന്ത്രമായി അഭിപ്രായപ്രകടനവും ഭാവനാപരമായ രചനകളും നിര്‍വഹിക്കുന്നവര്‍ അതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ദുരനുഭവങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വിയോജനാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഞെരിച്ചമര്‍ത്തുന്നതും തുടരെത്തുടരെ ആക്രമിക്കുന്നതും ആവര്‍ത്തിക്കുന്നു. ഹിതകരമല്ലാത്തതൊന്നും ആരും പറയേണ്ടതില്ലെന്ന കല്‍പ്പനകള്‍ ഇടക്കിടെ കേള്‍ക്കുന്നു. സ്വതന്ത്ര കലാരചന നടത്തിയ എം.എഫ്. ഹുസൈന് ഈ നാടു വിടേണ്ടി വന്നു. ആനന്ദ് പട്‌വര്‍ധന്‍ ആക്രമിക്കപ്പെട്ടു. കാഞ്ച ഏലയ്യയുടെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തി. എത്രയോ പേരുടെ കൃതികള്‍ ഇരുട്ടിലേക്ക് തള്ളി. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരുടെ ജീവനെടുത്തു. സ്വാതന്ത്രമായി ഉല്‍പതിഷ്ണുത്വത്തോടെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു ഇതെല്ലാം. ചലച്ചിത്രങ്ങള്‍ക്കു നേരെ പടവാളോങ്ങുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്.പി.സി.എസിന്റെ ചരിത്രത്തില്‍ ഏറ്റവും ആദ്യത്തെ അന്താരാഷ്ട്ര പുസ്തകോത്സവത്തെ ജനങ്ങള്‍ പിന്താങ്ങുന്നതിന്റെ തെളിവാണ് ഇതിന് സാക്ഷ്യം വഹിക്കാനെത്തിയ ജനസഞ്ചയം. വായനയുടെയും ചിന്തയുടെയും സംവാദത്തിന്റെയും നല്ല അന്തരീക്ഷം രൂപപ്പെടുത്താന്‍ പുസ്തകോത്സവം വഴിയൊരുക്കും. മനുഷ്യനെ സംസ്‌കാരചിത്തനായ വ്യക്തിയാക്കുകയെന്ന വായനയുടെ മഹത്തായ ലക്ഷ്യം തന്നെയാണ് പുസ്തകോത്സവവും പിന്‍പറ്റുന്നത്. വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ വലിയ നിര തന്നെ ഒരുക്കിയിട്ടുള്ള പുസ്തകോത്സവത്തെ നാടും വായനാസമൂഹവും പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
പുസ്തകപ്രസാധനം കഴുത്തറപ്പന്‍ മേഖലയായി മാറാത്തത് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സാന്നിധ്യം മൂലമാണ്. എഴുത്തുകാര്‍ വലിയ ചൂഷണത്തിലേക്ക് എടുത്തെറിയപ്പെടാതിരിക്കാനും സംഘം സഹായിക്കുന്നു. സര്‍ക്കാരിന്റെ സഹായം കൊണ്ടുമാത്രം നിലനില്‍ക്കേണ്ടതല്ല ഇത്തരം പ്രസ്ഥാനങ്ങള്‍. നല്ല രീതിയിലുള്ള വിഭവസമാഹരണം നടത്തി സ്വയംപര്യാപ്തത ആര്‍ജിക്കാന്‍ സംഘത്തിന് കഴിയണം. ആ വഴിയില്‍ സംഘം നടത്തുന്ന മുന്നേറ്റം ആശാവഹമാണ്. എഴുത്തും വായനയും പ്രസാധനവും ലോകത്ത് വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. രൂപത്തിലും ആഖ്യാനത്തിലും വിപണനത്തിലുമെല്ലാം പുസ്തകങ്ങള്‍ക്ക് വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. ആധുനിക സാങ്കേതികവിദ്യയും വെല്ലുവിളിയും സാധ്യതകളും ഉയര്‍ത്തുമ്പോള്‍ അവ ഏറ്റെടുക്കാനും പ്രയോജനപ്പെടുത്താനും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബുക്ക് കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം വ്യവസായി യൂസഫലി എം.എ. യൂസഫലിയില്‍ നിന്നും ചെക്ക് സ്വീകരിച്ച് മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നും ആദ്യപ്രതി സ്വീകരിച്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു. പുസ്തകമേള ഗൈഡ് പ്രൊഫ. കെ.വി. തോമസ് എം.പി പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന ഇ.എം.എസിന്റെ നിയമസഭാ പ്രഭാഷണങ്ങള്‍ ആദ്യവോള്യത്തിന്റെ പ്രകാശനം എം.എ. ബേബി നിര്‍വഹിച്ചു. പ്രൊഫ. എം.കെ. സാനു ഫെസ്റ്റിവല്‍ പ്രഖ്യാപനം നടത്തി. മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, പത്രാധിപന്‍മാരായ ഫിലിപ്പ് മാത്യു, എം.പി. വീരേന്ദ്രകുമാര്‍, കൃതി ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി.എന്‍.കരുണ്‍, വൈശാഖന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍, സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍. ഡോ. ഡി. സജിത്ത് ബാബു എന്നിവര്‍ പ്രസംഗിച്ചു.