ജില്ലയില്‍ തിങ്കളാഴ്ച കനത്ത മഴയില്‍ 20 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. രണ്ട് കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 7.9 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കില്‍  ഇന്നലെ മാത്രം ഏഴ് വീടുകളാണ് ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നത്. ഇവിടെ ഒരു കിണറിനും നാശമുണ്ട്. 5.3 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കി.

കൊല്ലത്ത് നാലു വീടുകള്‍ക്ക് നാശമുണ്ടായതില്‍ 80,000 രൂപയാണ് നഷ്ടം. പത്തനാപുരത്ത്  നാലു വീടുകള്‍ക്കാണ് നാശം. നഷ്ടം 77,000 രൂപ. കരുനാഗപ്പള്ളിയില്‍ മൂന്ന് വീടിനും ഒരു കിണറിനും നാശമുണ്ടായതില്‍ 73,000 രൂപയുടെ നഷ്ടം കണക്കാക്കി. കുന്നത്തൂരിലും പുനലൂരിലും ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ നഷ്ടം യഥാക്രമം 20,000, 10,000 രൂപയായി കണക്കാക്കി.

ആറ് ക്യാമ്പുകളിലായി 281 പേര്‍
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ 281 പേരെ മാറ്റിതാമസിപ്പിച്ചു. 116 കുടുംബങ്ങളിലെ  112 പുരുഷന്മാരും 144 സ്ത്രീകളും  25 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ആറ് ക്യാമ്പുകളില്‍ നാലെണ്ണം കൊല്ലം താലൂക്കിലും രണ്ടെണ്ണം കരുനാഗപ്പള്ളിയിലുമാണ്. ഇരവിപുരത്ത് ആരംഭിച്ച സെന്റ് ജോണ്‍സ് എച്ച് എസ് എസില്‍ 31 കുടുംബങ്ങളിലെ 37 പുരുഷന്മാരും 42 സ്ത്രീകളും 14 കുട്ടികളും അടക്കം 93 പേരുണ്ട്.

കരുനാഗപ്പള്ളിയിലെ  അയണിവേലിക്കുളങ്ങരയിലെ ജോണ്‍ എഫ് കെന്നഡി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 21 പുരുഷന്മാരും 46 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 69 പേരുണ്ട്. കരുനാഗപ്പള്ളിയിലെ തന്നെ  വിദ്യാധിരാജ എന്‍ എസ് എസ് കോളേജില്‍ 45 പേരാണുള്ളത്. 18 കുടുംബങ്ങളിലെ 22 പുരുഷന്‍മാരും 21 സ്ത്രീകളും രണ്ട് കുട്ടികളും.

ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യു പി സിലെ ക്യാമ്പില്‍ 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പടെ 51 പേരാണുള്ളത്. വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച് എച്ച് എസില്‍ എട്ടു കുടുംബങ്ങളിലെ 10 വീതം പുരുഷന്മാരും സ്ത്രീകളുമുണ്ട്. നെടുമ്പനയിലെ ബഡ്സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.