തിരുവനന്തപുരം ജില്ലയിലെ തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇന്ന് (16 ഓഗസ്റ്റ്) അർദ്ധരാത്രി മുതൽ ഇളവുകൾ നിലവിൽ വരും. എന്നാൽ അഞ്ചുതെങ്ങ്, കരിംകുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മരിയനാട് സൗത്ത്, മരിയനാട് നോർത്ത്, തുമ്പ, തിരുവനന്തപുരം കോർപ്പറേഷനിലെ വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറ, തിരുവല്ലം, വെള്ളാർ, ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം, മുല്ലൂർ, കോട്ടുകൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി, അടിമലത്തുറ, അമ്പലത്തുമൂല, ചൊവ്വര, മണ്ണോട്ടുകോണം, മണ്ണാക്കല്ല്, പൂവാർ ഗ്രാമപഞ്ചായത്തിലെ പൂവാർ ബണ്ട്, പൂവാർ ടൗൺ, പൂവാർ, ബീച്ച്, വരവിളത്തോപ്പ്, ഇരിക്കാലുവിള, ടി.ബി വാർഡ്, കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട, പെരുമ്പഴിഞ്ഞി, പൊഴിയൂർ, പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂർ, പൊഴിക്കര ബീച്ച്, വെങ്കടമ്പ്, പൂഴിക്കുന്ന്, ഹൈസ്‌കൂൾ, ഓരംവിള എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരും.

ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസിച്ചും മത്സ്യബന്ധനം നടത്താം. മത്സ്യച്ചന്തകൾക്ക് പ്രവർത്തന അനുമതിയില്ല. എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് അതാത് വാർഡുകൾക്ക് ഉള്ളിൽ മാത്രം വിൽപ്പന നടത്താം. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും പരമാവധി 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. ബാങ്കുകൾക്കും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങൾ ടോക്കൺ സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തണം. രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെ എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. അക്ഷയാ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവയ്ക്കും പ്രവർത്തന അനുമതിയുണ്ട്. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ സംവിവധാനം മാത്രം പ്രവർത്തിപ്പിക്കാം. എന്നാൽ ചായക്കടകളും ഹോട്ടലിൽ ഇരുന്നുള്ള ഭക്ഷണവും അനുവദിക്കില്ല.

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തുപോകാൻ പാടില്ല. ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഓഡിറ്റോറിയം, ജിംനേഷ്യം, ക്ലബ്, അസംബ്ലി ഹാൾ, സിനിമാ ഹാൾ, വിനോദ പാർക്കുകൾ, തീയേറ്ററുകൾ, സ്വിമ്മിംഗ് പൂൾ, ബാർബർ ഷോപ്പ്, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയും പ്രവർത്തിക്കാൻ പാടില്ല. എല്ലാ സാമൂഹിക, മത, രാഷ്ട്രീയ, വിനോദ, വിദ്യാഭ്യാസ, കായിക കൂട്ടം ചേരലുകൾക്കും നിയന്ത്രണമുണ്ട്. രാത്രി ഒൻപതുമുതൽ രാവിലെ അഞ്ചുവരെ നൈറ്റ് കർഫ്യു തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.