തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹിയറിംഗിന് ഓൺലൈൻ വഴിയോ, മൊബൈൽ ഫോൺ/വീഡിയോകോൾ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
കണ്ടെയിന്റ്‌മെന്റ് സോണുകൾ മാറി മാറി വരുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനം മൂലം അപേക്ഷകർക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിലുമാണ് വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനോ ഭേദഗതി വരുത്തുന്നതിനോ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടിൽ ഒപ്പ് പതിച്ച്, ഫോറം നമ്പർ 14-ൽ ഫോട്ടോ ഉൾപ്പെടെ, രേഖകൾ സഹിതം ഇ മെയിലായോ നേരിട്ടോ ആൾവശമോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ലഭ്യമാക്കാം.
ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ഓൺലൈൻ വഴിയോ, മൊബൈൽ ഫോൺ/ വീഡിയോകോൾ വഴിയോ മറ്റ് വിധത്തിലോ അപേക്ഷയിലെ വിവരങ്ങൾ ബോധ്യപ്പെട്ട് തുടർ നടപടി സ്വീകരിക്കാം.
ഫോറം 5-ൽ ലഭിക്കുന്ന ആക്ഷേപങ്ങൾക്കും ഹിയറിംഗിന് ഹാജരാകാൻ കഴിയാത്തവർക്കും ഓൺലൈൻ, മൊബൈൽ ഫോൺ/ വീഡിയോകോൾ സൗകര്യങ്ങൾ ഉപയോഗിക്കാം.
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിനുള്ള കരട് പട്ടിക ഈ മാസം 12-ന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ആഗസ്റ്റ് 26 വരെ അപേക്ഷ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 26 ന് പ്രസിദ്ധീകരിക്കും.