ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം

പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം

കോവിഡ്-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. കലക്ടർമാർ, പോലീസ് മേധാവികൾ, മെഡിക്കൽ ഓഫീസർമാർ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്.

രോഗവ്യാപനം തടയാൻ നാം കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തിൽ രോഗത്തെ നിസ്സാരവൽക്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാൻ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നിൽ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വർധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോൾ മരണനിരക്ക് പിടിച്ചുനിർത്താൻ നമുക്കാവുന്നുണ്ട്. എന്നാൽ രോഗവ്യാപനം വലിയതോതിൽ വർധിക്കുകയാണെങ്കിൽ മരണനിരക്കും കൂടും. ഇതൊഴിവാക്കാൻ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വാർഡുതല സമിതികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കണം. പ്രവർത്തനം പിറകോട്ടുള്ള വാർഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവർത്തനസജ്ജമാക്കണം.

ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. സംസ്ഥാന അതിർത്തിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കി ജാഗ്രത പാലിക്കണം. നല്ല നിലയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടർമാർ ഉറപ്പു വരുത്തണം.

കോൺടാക്ട് ട്രെയിസിങ്, ക്വാറന്റൈൻ എന്നീ കാര്യങ്ങളിൽ ഊർജിതമായി ഇടപെടാൻ പോലീസ് അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളിൽ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ ആഘോഷം അനുവദിക്കരുത്. വാർഡുതല സമിതിയെ സജീവമാക്കാൻ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണം. കൂടുതൽ വളണ്ടിയർമാരെ ഉപയോഗിക്കാനാകണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റർ ആയി കണ്ട് നിലപാടെടുക്കണം. കടകളുടെ പ്രവർത്തി സമയം രാവിലെ ഏഴു മണി മുതൽ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത വർധിപ്പിക്കുന്ന ഒരു കാര്യവും അനുവദിക്കരുത്. ഇക്കാര്യം പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.