കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ  കോവിഡ് കൺട്രോൾ ടീമുകൾ രൂപീകരിക്കണമെന്നു ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധത്തിനായി ജില്ലാതലത്തിൽ നടപ്പാക്കേണ്ട പുതിയ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണു നിർദേശം. റസിഡന്റ്‌സ് അസോസിയേഷനുകളിൽ രൂപംനൽകുന്ന പൊതുജനാരോഗ്യ സേന അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണു ടീം പ്രവർത്തിക്കേണ്ടതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

എല്ലാ ദിവസവും വാർഡ്തല കോവിഡ് കൺട്രോൾ ടീം യോഗംചേർന്നു സ്ഥിതി വിലയിരുത്തുകയും അടുത്ത ദിവസത്തെ പ്രവർത്തനം ആസൂത്രണം ചെയ്യുകയും വേണം. പഞ്ചായത്ത്, നഗരസഭാതലത്തിലും ദിവസേനയുള്ള റിവ്യൂ നിർബന്ധമാക്കണം. ഓൺലൈൻ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തണം. ടീമുകളുടെ രൂപീകരണം സംബന്ധിച്ച് ഓഗസ്റ്റ് 31നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു റിപ്പോർട്ട് നൽകണം.

മാർക്കറ്റുകൾ, കടകൾ, തെരുവോര കച്ചവട കേന്ദ്രങ്ങൾ, മത്സ്യവ്യാപാരികൾ, ലഘുഭക്ഷണശാലകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം ഉൾപ്പെടെ  കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. പൊതു ഇടങ്ങളിൽ ബ്രേക്ക് ദി ചെയിൻ പരിപാടികൾ നടപ്പാക്കണം. ആളുകൾ ഒത്തുകൂടുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാൻ സർവൈലൻസ് ചെക് വാക് നടത്തണം. കോവിഡ് 19 പ്രോട്ടോക്കോൾ നിരന്തരം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കണം. മുതിർന്ന  പൗരന്മാർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, 10 വയസിനു താഴെയുള്ളവർ എന്നിവർ സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കണം. രോഗലക്ഷണം കണ്ടെത്താൻ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ചു വ്യക്തികളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവു കണ്ടെത്തുന്നതിനായി സ്ഥിരം കിയോസ്‌കുകൾ / വീടുകളിൽപ്പോയി പരിശോധന നടത്തുന്ന ടീമുകൾ എന്നിവ രൂപീകരിക്കണം. ഓക്‌സിജൻ അളവ് 95 ശതമാനത്തിൽ താഴെയുള്ളവരെ തൊട്ടടുത്ത പരിശോധനാ കേന്ദ്രത്തിലേക്ക് എത്തിക്കണം.

വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർക്ക് സാമൂഹിക പിന്തുണ നൽകണം. പൾസ് ഓക്‌സിമീറ്റർ, തെർമോമീറ്റർ എന്നിവ ഇവർക്കു വാങ്ങി നൽകണം. ദിവസവും രോഗവിവരം ആരായുകയും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ജില്ലാ കോൾസെന്ററുമായി ബന്ധപ്പെട്ടു തുടർ നടപടി സ്വീകരിക്കുകയും വേണം.

60 വയസിനു മുകളിലള്ളവർ, ഗർഭിണികൾ, ജീവിതശൈലി രോഗമുള്ളവർ, പത്തു വയസിനു താഴെയുള്ളവർ തുടങ്ങി താരതമ്യേന ആരോഗ്യം കുറവുള്ള വിഭാഗത്തിൽപ്പെടുന്നവരുടെ ലിസ്റ്റ് ആശാവർക്കർ / അംഗൻവാടിവർക്കർമാരുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമകൾ തയാറാക്കണം. ടീം  അംഗങ്ങൾ തങ്ങളുടെ പരിധിയിൽപ്പെടുന്ന ആളുകളെ നിരന്തരം വിളിച്ച് ആരോഗ്യ അന്വേഷണം നടത്തണമെന്നും കളക്ടർ നിർദേശിച്ചു.