പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടി മേഖലയില്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ കര്‍ശനമായ ജാഗ്രത തുടരുന്നതായി അട്ടപ്പാടി ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഊരുകളിലേക്ക് പുറത്തുനിന്ന് പൊതുജനങ്ങള്‍ വരാതിരിക്കാനും ഏതെങ്കിലും സാഹചര്യത്തില്‍ എത്തിയാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാനുമായി ഊര് മൂപ്പന്‍മാര്‍ ചെയര്‍മാനായ ഊര് ഭരണ സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ഡോ. പ്രഭുദാസ് അറിയിച്ചു. ഊരുകളില്‍ നിന്ന് സമീപത്തെ ഊരുകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അഗളി കിലയിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ അഗളി സി.എച്ച്.സിയിലും രോഗലക്ഷണങ്ങളുള്ളവര്‍ക്കായി കോവിഡ് പരിശോധന നടത്തി വരുന്നുണ്ട്. രോഗലക്ഷണമുള്ളവര്‍ക്ക് നേരിട്ടെത്തിയും പരിശോധനയ്ക്ക് വിധേയമാകാം.

സെപ്തംബര്‍ ഏഴ് വരെ 22 പോസ്റ്റീവ് കേസുകളാണ് (11 പുരുഷന്‍, 11 സ്ത്രീകള്‍) അട്ടപ്പാടി മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. വിദേശത്തു നിന്നെത്തിയ ആറ് പേര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 80 പേര്‍, രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 59 പേര്‍ അടക്കം 145 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. അഗളി സി.എച്ച്.സി.യില്‍ 80 പേര്‍, ആനക്കട്ടി പി.എച്ച്.സി.യില്‍ 25 പേര്‍, ഷോളയൂര്‍ പി.എച്ച്.സി.യില്‍ 23, പുതൂര്‍ എഫ്.എച്ച്.സിയില്‍ 17 എന്നിങ്ങനെയാണ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കണക്ക്. ഇതില്‍ 60 വയസിന് മുകളിലുള്ള 19 പേര്‍, 10 വയസ്സിന് താഴെയുള്ള 21 പേര്‍, പട്ടികവര്‍ഗ വിഭാഗക്കാരായ ഏഴ് പേരും ഉള്‍പ്പെടുന്നു.

നിലവില്‍ അഗളി പഞ്ചായത്തിലെ 10,12 വാര്‍ഡുകളായ ഗൂളിക്കടവ്, നെല്ലിപതി വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായതിനാല്‍ പരിസരപ്രദേശമായ പല്ലിയറയില്‍ അടുത്തദിവസം രോഗലക്ഷണങ്ങളുള്ളവര്‍ക്കായി കോവിഡ് പരിശോധന നടത്തും. കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള തമിഴ്‌നാട് മേഖലകളിലേക്ക് സാധനങ്ങള്‍ എടുക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോകുന്ന കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നതായും നോഡല്‍ ഓഫീസര്‍ അറിയിച്ചു.