എറണാകുളം: ജില്ലയിൽ ഒട്ടാകെ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പൊതു ശുചിമുറികളുടെ നവീകരണം ഒക്ടോബർ 2ന് മുൻപായി പൂർത്തിയാക്കണമെന്ന് കളക്ടർ എസ്. സുഹാസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകി. പഞ്ചായത്തുകളിൽ രണ്ടും, മുൻസിപ്പാലിറ്റികളിൽ അഞ്ചും കോർപറേഷൻ പരിധിയിൽ എട്ടും പൊതു ശുചിമുറികൾ തയ്യാറാക്കാൻ ആണ് നിർദേശം നൽകിയിട്ടുള്ളത്. ജില്ലയിൽ ആകെ 237 ശുചിമുറികൾ ആണ് തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുള്ളത്. പഴയത് നവീകരിക്കുകയോ ആവശ്യത്തിന് പൊതു ശുചിമുറികൾ ഇല്ലെങ്കിൽ പുതിയത് നിർമ്മിക്കുകയോ ചെയ്യാനാണ് ടേക്ക് എ ബ്രേക്ക് പദ്ധതി ലക്ഷ്യമിടുന്നത്. നവംബർ 30ന് മുൻപായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഫോട്ടോ:
ജില്ലാ കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ടേക്ക് എ ബ്രേക്ക് ജില്ലാ തല അവലോകന യോഗം. ശുചിത്വ മിഷൻ ജില്ലാ പ്രൊജക്റ്റ് ഓഫീസർ പി. എച്ച് ഷൈൻ സമീപം
പൊതു സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കി ആളുകളുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എല്ലാ സ്ഥലങ്ങളിലും ഉറപ്പാക്കുക എന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ലക്ഷ്യം.
വീഡിയോ കോൺഫറൻസ് വഴി നടത്തിയ അവലോകന യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി. എച്ച് ഷൈൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് എ. ഡി. പി. ജോയ്, എ. ഡി. സി ജനറൽ ശ്യാമ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.