* ഉദ്ഘാടനം  മുഖ്യമന്ത്രി നിർവഹിക്കും
* ആറ്  അംബേദ്കർ ഗ്രാമങ്ങളും ഉദ്ഘാടനം ചെയ്യും



പട്ടികജാതി വിദ്യാർത്ഥികൾക്ക് അനുവദിച്ച 12250 പഠനമുറികളുടെയും പട്ടികവർഗ വിദ്യാർത്ഥികൾക്ക് അനുവദിച്ച 250 സാമൂഹ്യ പഠനമുറികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി  പിണറായി വിജയൻ ശനിയാഴ്ച (സെപ്റ്റംബർ 19) രാവിലെ 11ന്  വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും.

വീടുകളിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നോട്ടു പോകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്വന്തമായൊരു പഠനമുറി നിർമിച്ചു നൽകാനാണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. വീടിനോടു ചേർന്ന് പുതിയൊരു മുറി നിർമിച്ച്  അതിൽ പഠനസാമഗ്രികൾ ഒരുക്കിക്കൊടുക്കുന്നതാണ് പദ്ധതി. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 500  കോടി രൂപ ചെലവഴിച്ച്  സംസ്ഥാനത്താകെ 25000  പഠനമുറികളാണ് നിർമിക്കാൻ ലക്ഷ്യമിട്ടത്. അതിൽ പൂർത്തിയായ  12250  പഠനമുറികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പട്ടികവർഗ വിഭാഗത്തിന് 32.50  കോടി രൂപ ചെലവഴിച്ച്  500  സാമൂഹ്യ പഠനമുറികളും  നിർമിക്കും. അതിൽ പണി പൂർത്തിയായ 250  സാമൂഹ്യ പഠനമുറികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സാമൂഹ്യ പഠനമുറികളിൽ   പഠനകാര്യങ്ങളിൽ വിദ്യാർത്ഥികളെ സഹായിക്കാൻ പ്രത്യേക അധ്യാപകരുണ്ടാകും.  കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പ്രവൃത്തി പൂർത്തീകരിച്ച അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം  വൈകിട്ട് മൂന്ന് മണിക്ക്   പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലൻ  നിർവഹിക്കും. തടപ്പറമ്പ് കോളനി (തിരുവമ്പാടി നിയമസഭാ മണ്ഡലം), പുലിപ്പാറക്കുന്ന് കോളനി (ചാലക്കുടി മണ്ഡലം), പുതുശ്ശേരി കോളനി (കുന്നംകുളം മണ്ഡലം), മലയങ്കാട് വെസ്റ്റ് കോളനി (ആലുവ മണ്ഡലം), എസ്  എം പി കോളനി(തൃപ്പൂണിത്തുറ മണ്ഡലം), ഖാൻ മുണ്ടയ്ക്കൽ കോളനി (ചിറയിൻകീഴ് മണ്ഡലം) എന്നീ അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യാതിഥിയായിരിക്കും. എം.എൽ.എമാരായ ബി.ഡി. ദേവസ്സി, എം. സ്വരാജ്, അൻവർ സാദത്ത്, ജോർജ് എം തോമസ്, ജോൺ  ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും.