* ‘നഗരഗതാഗതം- നവചിന്തകൾ’ ശിൽപശാല സംഘടിപ്പിച്ചു
എല്ലാവർക്കും പ്രാപ്യമായതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരഗതാഗതം- നവചിന്തകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നഗരത്തിലെ ഗതാഗതസംവിധാനം  പരിഷ്‌കരിക്കുമ്പോൾ ജനസംഖ്യയിലെ വർധനവ്, വിനോദസഞ്ചാരികളുടെ ഒഴുക്ക്, രോഗികളുടെ യാത്രാസൗകര്യം തുടങ്ങിയവ പരിഗണിക്കണം. ഇതെല്ലാം കണക്കിലെടുത്ത് കാൽനടക്കാർക്കും പൊതുഗതാഗതത്തിനും  പ്രാധാന്യം നൽകുന്ന പ്രത്യേക റോഡ് ഡിസൈൻ മാനദണ്ഡങ്ങളാണ് കേരളം പരിഗണിക്കുന്നത്.
അതേസമയം, സൗകര്യങ്ങൾ വർധിപ്പിക്കൽ ഒരിക്കലും പ്രകൃതിക്ക് ദോഷമാകുന്ന വിധമാകരുത്. കേരളത്തിലുള്ള നീളം കൂടിയ തീരവും നിരവധി ജലാശയങ്ങളും ജലഗതാഗത സാധ്യതകളും തുറന്നിടുന്നുണ്ട്. ദേശീയ ജലപാതയുടെ വികസനവും, കൊച്ചി വാട്ടർ മെട്രോയുമൊക്കെ ഇത്തരം സൗകര്യം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്. റോഡുകളിലെ തിരക്ക് കുറയ്ക്കാനും മാലിന്യരഹിതവും അപകടസാധ്യത കുറഞ്ഞതുമായ ഗതാഗതമൊരുക്കാനും ഇത് സഹായിക്കും.
ദേശീയപാതകളും അന്താരാഷ്ട്ര നിലവാരമാക്കി യാത്രാസൗകര്യം കൂട്ടാനും ചരക്കുഗതാഗതം സുഗമമാക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ, പൊതുനിർമാണങ്ങളിൽ യാതൊരുവിധം അഴിമതിയും സർക്കാർ അനുവദിക്കില്ല. ഇക്കാര്യത്തിൽ സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്നുണ്ട്.
നഗരഗതാഗതസൗകര്യം വർധിപ്പിക്കാൻ പൊതുഗതാഗതസംവിധാനം കാര്യക്ഷമമാക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് സർക്കാർ കെ.എസ്.ആർ.ടി.സിലെ നവീകരിക്കാനും പുനഃസംഘടിപ്പിക്കാനും നടപടി കൈക്കൊള്ളുന്നത്. കാര്യക്ഷമത വർധിപ്പിക്കാൻ പ്രൊഫഷണൽ പരിശീലനവും സമയാസമയമുള്ള വാഹന അറ്റകുറ്റപണികളും ഇതിനായി നടപ്പാക്കും. അടിസ്ഥാന ഗതാഗത സൗകര്യവികസനത്തിനുള്ള എല്ലാ സാധ്യതകളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും ഇതിന്റെ ഉദാഹരണങ്ങളാണ് കണ്ണൂർ വിമാനത്താവളവും, കൊച്ചി മെട്രോ, ലൈറ്റ് മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ പദ്ധതികളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ആശംസയർപ്പിച്ച് സംസാരിച്ചു. വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഒ.പി. അഗർവാൾ, ഇൻഡ്യ ഡയറക്ടർ മാധവ് പൈ തുടങ്ങഇയവർ സംബന്ധിച്ചു. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി പറഞ്ഞു. ഗതാഗതവകുപ്പും വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ശിൽപശാല സംഘടിപ്പിച്ചത്.