ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 വരെ 3469 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കാര്‍ഷിക മേഖലയ്ക്ക് 1606 കോടിയും ചെറുകിട വ്യവസായ മേഖലയ്ക്ക് 196 കോടിയും ഭവന, വിദ്യാഭ്യാസ വായ്പ അടങ്ങുന്ന മറ്റ് മുന്‍ഗണനാ മേഖലകള്‍ക്കായി 873 കോടിയുമാണ് വിതരണം ചെയ്തത്. ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരുപ്പ് 34352 കോടിയായതായും ലീഡ് ജില്ലാ മാനേജര്‍ ഡി. അനില്‍ അറിയിച്ചു. 40 ശതമാനം വര്‍ധനവാണിത്. ഇക്കാലയളവില്‍ നിക്ഷേപം 36098 കോടിയില്‍ നിന്നും 48299 കോടിയായി വര്‍ധിച്ചു. പ്രവാസി നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ജില്ലയില്‍ പി.എം. ഇ.ജി.പി വായ്പ പദ്ധതിയില്‍ 237 അപേക്ഷകളില്‍ വായ്പ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി പ്രകാരം 196628 പേര്‍ക്ക് 157 കോടി രൂപയും വായ്പ നല്‍കിയതായും യോഗത്തില്‍ അറിയിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് സംവിധാനം സാധാരണ നിലയേക്കാള്‍ സജീവ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു. ഒന്നാം പാദത്തില്‍ ജില്ലയില്‍ പൊതുവെ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനും അതിനനുസരിച്ച് നേട്ടമുണ്ടാക്കാനും ബാങ്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്. സുഭിക്ഷ കേരളം പോലെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വായ്പ കൊടുക്കാന്‍ എല്ലാതരം ബാങ്കുകളും തയ്യാറാകണമെന്നും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഫീല്‍ഡ് പബ്ലിസിറ്റി ഉണ്ടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലീഡ് ബാങ്ക് പുറത്തിറക്കിയ ജില്ലാ വാര്‍ഷിക ആസൂത്രണം (ഡിസ്ട്രിക്റ്റ് കെഡ്രിറ്റ് പ്ലാന്‍) പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പ്രകാശനം ചെയ്തു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.