കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ജില്ലാതലത്തില്‍ വിപുലമായി സംഘടിപ്പിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ നാളെ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ മെയ് 16 ന് അവസാനിക്കും. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണന മേള പരിപാടികളുടെ മാറ്റുകൂട്ടും. നാളെ ഉച്ചക്ക് 3 മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ് എക്‌സൈസ് ഫയര്‍ ആന്റ് റെസ്ക്യു ഫോഴ്‌സ്, കുടുംബശ്രീ, കോളേജ് വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മസേന, ശുചിത്വസേന, മത്സ്യത്തൊഴിലാളി വനിതകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ അണിനിരക്കും.

പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകള്‍ ദൃശ്യങ്ങളൊരുക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ഫെസ്റ്റ് ബഹു.എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പട്ടയ വിതരണവും മന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ വിതരണം ബഹു.ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ജില്ലയിലെ എം.പി മാര്‍, എം.എല്‍.എമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് വൈകിട്ട് 6.30 ന് റാഫി -മുകേഷ് മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും.

11 മുതല്‍ 15 വരെ എക്‌സിബിഷനു പുറമേ നഗരകാര്യം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പേരാമ്പ്രവികസന മാതൃക എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. കലാമണ്ഡലം, കേരള ഫോക് ലോര്‍ അക്കാദമി, കേരള മാപ്പിള കലാ അക്കാദമി, സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് – ഭാരത് ഭവന്‍ തിരുവനന്തപുരം എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. സമാപന ദിവസമായ മേയ് 16ന് പ്രശസ്ത കവി പ്രഭാവര്‍മ രചിച്ച ആറു ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നവകേരളം ഡമോക്രാറ്റിക് മ്യൂസിക് ബാന്‍ഡ് അരങ്ങേറും.

കോഴിക്കോടിന്റെ തനത് രുചികളുമായി ഭക്ഷ്യമേളയും സംഘടിപ്പിക്കും. സര്‍ക്കാര്‍ സേവനങ്ങളും ക്ഷേമ പദ്ധതികളും നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിന് വിവിധ വകുപ്പുകള്‍ സൗകര്യമൊരുക്കും. ഐ.ടി മിഷന്റെ നേതത്വത്തില്‍ ആധാര്‍ ഉള്‍പ്പടെ വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിന് വിപുലമായ സ്റ്റാള്‍ സജ്ജീകരിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ഐ.എസ്.എം മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാഭരണ സംവിധാനവുമാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജനറല്‍ കണ്‍വീനറും ജനപ്രതിനിധികള്‍ രക്ഷാധികാരികളുമായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മേളയില്‍ പ്രവേശനം സൗജന്യമായിരിക്കും.