സംരംഭകര്‍ ചൂഷണം ചെയ്യുന്നവരാണെന്ന മനോഭാവം മാറ്റണം
സംസ്ഥാനത്ത് ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അതിനായി പുതിയ ഉത്പാദന യൂണിറ്റുകള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് ചില ശീലങ്ങളും മനോഭാവവും മാറ്റണം. കേരളത്തെ നിക്ഷേപസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അസന്റ് നിക്ഷേപക സംഗമം  ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംരംഭക യൂണിറ്റുകള്‍ തുടങ്ങാന്‍ വരുന്നവര്‍ നാടിനെ സഹായിക്കാന്‍ വരുന്നവരാണെന്ന ധാരണ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണം. ഇവര്‍ നാടിനെ ചൂഷണം ചെയ്യാന്‍ വരികയാണെന്ന് എന്ന മനോഭാവം മാറ്റണം. സംസ്ഥാനത്ത് നിക്ഷേപക യൂണിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമം വന്നുകഴിഞ്ഞു. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി തന്നില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കി സംരംഭം ആരംഭിക്കാം. ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച  ഫയലുകള്‍ വെച്ചു താമസിപ്പിക്കാന്‍ പാടില്ല. നിശ്ചിതസമയത്തിനുള്ളില്‍ തീരുമാനമെടുക്കണം. കാര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ ആകരുത്, സഹായിക്കുന്നവരാകണം ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഇന്‍വെസ്റ്റ് കേരള വെബ്‌സൈറ്റ് ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനായി എഴ് നിയമഭേദഗതികളും 10 റൂള്‍ ഭേദഗതികളും വരുത്തി. കേരള സ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ & ഫെസിലിറ്റേഷന്‍ ആക്ട് നിലവില്‍ വന്നു.
വേഗത്തില്‍ ലൈസന്‍സ് ലഭ്യമാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. 14 വകുപ്പുകളില്‍ ആയുള്ള 29 സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് & ട്രാന്‍സ്പാരന്റ് കഌയറന്‍സ്) വികസിപ്പിച്ചു. ഇന്റഗ്രേറ്റ്ഡ് വെബ്‌സൈറ്റ് സംവിധാനം – ഇന്‍വെസ്റ്റ് കേരള വെബ്‌സൈറ്റും  ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭകര്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെങ്കില്‍ അതത് വകുപ്പിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ വികസനവും സ്വകാര്യമേഖലയിലെ വികസനവും സര്‍ക്കാരിന് പ്രധാനമാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 36000 ചെറുകിട ,  ഇടത്തരം വ്യവസായങ്ങള്‍ ആരംഭിച്ചു. 1,24,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനായി. പ്രതിരോധരംഗത്ത് എംഎസ്എംഇ വ്യവസായങ്ങള്‍ക്കുള്ള സാധ്യത രൂപപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴിലിന്റെ കാര്യത്തില്‍ കേരളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സ്വകാര്യമേഖലയിലും പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും ഗ്രാമപ്രദേശങ്ങളില്‍ 25 ഏക്കര്‍ വരെയും നഗരപ്രദേശങ്ങളില്‍ 15 ഏക്കര്‍ വരെയും വ്യവസായ പാര്‍ക്കുകള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലുള്ള വ്യവസായ പാര്‍ക്കുകള്‍ക്ക് നല്‍കുന്ന എല്ലാ അടിസ്ഥാനസൗകര്യങ്ങളും സ്വകാര്യമേഖലയിലുള്ള പാര്‍ക്കുകളും അനുവദിച്ചു കൊടുക്കും.
ചീഫ് സെക്രട്ടറി ടോം ജോസ് , ഇന്‍ഡസ്ട്രീസ് ഇന്‍ കൊമേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സന്ദീപ് സോമാനി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീ (സതേണ്‍ റീജിയന്‍) ചെയര്‍മാന്‍ ്ആര്‍ ദിനേശ്, ടി ഐഇ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് എം എസ് എ കുമാര്‍, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡണ്ട് എം ഖാലിദ്, വ്യവസായ വ്യവസായികള്‍, സംരംഭകര്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു