എറണാകുളം: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും എറണാകുളം കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന ‘ജാഗ്രത ‘ ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി തീരദേശ പഞ്ചായത്തുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പള്ളുരുത്തി, വൈപ്പിൻ ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പംഗങ്ങളെ പങ്കെടുപ്പിച്ചാണ് പ്രചാരണം നടന്നത്. ആദ്യഘട്ടമായി ആലങ്ങാട്, പറവൂർ ബ്ലോക്കുകളിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രചാരണം നടത്തിയിരുന്നു. വിമുക്തി മിഷൻ ജില്ലാ മാനേജർ ജി.സജിത്കുമാർ പ്രചാരണം ഉദ്ഘാടനം ചെയ്തു.

വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്നേഹിത കൗൺസിലർ ജെസ്മിൻ ജോർജ് പദ്ധതി വിശദീകരണം നടത്തി. സൈക്യാട്രിക് സോഷ്യൽ വർക്കർ ബി ബിൻ ജോർജ് ക്ലാസിന് നേതൃത്വം നൽകി. കമ്മ്യൂണിറ്റി കൗൺസിലർമാരായ ജയ സാബു സ്വാഗതവും ശാലിനി വിനോദ് നന്ദിയും പറഞ്ഞു.

കുടുംബശ്രീയുടെ സാമൂഹ്യ മേളയോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ 10 നായിരുന്നു വിമുക്തി മിഷനുമായി ചേർന്ന് ലഹരി വിരുദ്ധ പ്രചാരണം ‘ജാഗ്രത ‘ ക്ക് ജില്ലയിൽ തുടക്കം കുറിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടിക വർഗ മേഖലകളിൽ യുവാക്കൾക്കും കൗമാരക്കാർക്കുമായി പ്രത്യേക പ്രചാരണ പരിപാടികൾ നടത്തി. സ്നേഹിതയുടെ കൗൺസിലർമാരും ലഹരിവിരുദ്ധ പ്രചാരണ രംഗത്ത് പ്രത്യേക പരിശീലനം ലഭിച എക്സൈസ് ഉദ്യോഗസ്ഥരുമാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഇതോടൊപ്പം ബ്ലോക്കടിസ്ഥാനത്തിൽ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ബോധവൽക്കരണ -പ്രചാരണ പരിപാടികളും നടന്നു വരികയാണ്. ഇത് ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ പൂർത്തിയായി.