പശ്ചിമ കൊച്ചിയിലടക്കം വെള്ളപ്പൊക്കത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം കയ്യേറ്റം മൂലമുള്ള കനാലുകളുടെ ശോചനീയാവസ്ഥയെന്ന് പഠന റിപ്പോർട്ട്. ജലസേചന വകുപ്പ് കൊച്ചി കോർപ്പറേഷൻ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കനാലുകൾ പൂർണമായും പഠനത്തിന് വിധേയമാകുകയും ഓരോ കനാലിലെ യും പ്രശ്നങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയ്ക്കുള്ള പരിഹാര മാർഗങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുഴുവൻകനാലുകളുടെയും പുതിയ മാപ്പ് തന്നെ ഉണ്ടാക്കിഎന്നതാണ് പ്രധാന സവിശേഷത. വാർഡ് തലത്തിൽ ഇവയെ തിരിച്ചറിയാനുള്ള മാർഗവും മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ പരിസരം മുഴുവനായും കവർ ചെയ്യുന്ന റിപ്പോർട്ടിൽ മുമ്പുണ്ടായിരുന്ന കനാലുകളുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം കനാലുകളുടെ കയ്യേറ്റം തന്നെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാമത്തേത് കലൂർ സബ്സ്റ്റേഷൻ പരിസരത്ത് കനാലുകൾ വീതി കുറച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ളതും ഇവിടെ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ദൂരം കീർത്തി നഗർ വരെ 8 മീറ്ററുകൾ വീതി ഉണ്ടായിരുന്ന കനാലിന് വീതി ശോഷിച്ച് രണ്ട് മീറ്റർ താഴെ ആക്കിയതും ആണ് ഈ പ്രദേശത്ത് വെള്ളക്കെട്ടിന് പ്രധാനകാരണം. അതുപോലെ റ്റി പി കനാലിന്റെ ഏതാണ്ട് മധ്യഭാഗത്ത് റെയിൽവേ ട്രാക്കിന് അടിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറിയ കൾവർട്ട് ടിപി കനാലിനെ രണ്ടായി തിരിക്കുന്നു എന്നുള്ളതും മറ്റൊരു പ്രധാന തടസ്സം ആണ്. മാർഷലിംഗ് യാർഡിൽ നിന്നു വരുന്ന മലിനജലം കാരണക്കോടം തോടിനെയും ചിലവന്നൂർ കനാലിനെയും മലിനപ്പെടുത്തുന്നു.

പശ്ചിമ കൊച്ചിയിലെ പ്രധാനപ്പെട്ട കനലായ് പണ്ടാരച്ചിറ തോട് രാമേശ്വരം കനാലും ആയി ബന്ധിപ്പിക്കുന്ന കഴുത്തുമുട്ടം ഭാഗത്ത് ഏകദേശം 400 മീറ്റർ നീളത്തിൽ കനാൽ കാണാനില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാമേശ്വരം കനാലിലെ കയ്യേറ്റം ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കൂടാതെ മുല്ലശ്ശേരി കനാൽ, കോർപ്പറേഷൻ അതിർത്തിക്കകത്ത് വരുന്ന മുഴുവൻ കനാലുകളുടെയും പ്രശ്നങ്ങൾ റിപ്പോർട്ടിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

റിപ്പോർട്ടിൽ പരാമർശിക്കുന്ന മറ്റൊരു പ്രശ്നം കനാലുകളിലെ ഏകദേശം എഴുപതോളം ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുള്ള മാലിന്യകൂമ്പാരം ആണ് . ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന അവർക്കെതിരെ വാട്ടർ കൺസർവേഷൻ ആക്ട് പ്രകാരം നടപടിയെടുക്കും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജലസേചനവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി | കോർപ്പറേഷൻ, പോലീസ് എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കനാൽ കൈയേറ്റങ്ങൾക്കെതിരേ നടപടി ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു.

സൂപ്രണ്ടിംഗ് എഞ്ചിനീയർ ബാജി ചന്ദ്രൻ ആർ, എറണാകുളം മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ എന്നിവരുടെ നേതൃത്വത്തിൽ 45ഓളം എൻ ഞ്ചിനീയേഴ്സ് കൊച്ചി കോർപ്പറേഷൻ അതിർത്തിക്കകത്ത് വെള്ളപ്പൊക്കം നിവാരണമായി ബന്ധപ്പെട്ട മുഴുവൻ കനാലുകളുടെയും വിവരശേഖരണം നടത്തി ബന്ധപ്പെട്ട പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് പൂർത്തീകരിച്ചിരിക്കുന്നത്.