ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി മേയ് 12ന് ശേഷം രജിസ്റ്റര്‍ ചെയ്ത കോവിന്‍ പോര്‍ട്ടലില്‍ നിന്നും രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇതു നല്‍കുന്നതിന് ജില്ലയില്‍ നടപടി ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ജില്ലയില്‍ 16 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ഇപ്രകാരം വാക്സിന്‍ നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളവരുടെ വിശദാംശങ്ങള്‍ അതത് വാക്സിനേഷന്‍ സെന്ററുകളില്‍ നിന്നും എക്സല്‍ ഷീറ്റില്‍ രേഖപ്പെടുത്തി ജില്ലാ വാക്സിനേഷന്‍ ഓഫീസര്‍ക്ക് അയച്ചു നല്‍കണം. ജില്ലയില്‍ നിന്നും അവ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് അയച്ചു നല്‍കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.