കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) ജില്ലയില്‍ നാളെ (ഒക്ടോബര്‍ ആറ്) മുതല്‍ നല്‍കിത്തുടങ്ങും. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പി.സി.വി നല്‍കണം. കുഞ്ഞിന് ഒന്നരമാസത്തില്‍ മറ്റ് വാക്‌സിന്‍നെടുക്കാനുള്ള സമയത്ത് മാത്രം പി.സി.വി നല്‍കിയാല്‍ മതി. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കുന്നത്.

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യൂമോകോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗമെന്ന് വിളിക്കുന്നത് . ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചാല്‍ പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യൂമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാധാരണ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലാതായേക്കാവുന്നത് ഈ രോഗബാധ വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കും. മാത്രമല്ല, രോഗത്തെ അതിജീവിച്ചാലും വൈകല്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 2000 രൂപ വരെ വിലയുള്ള പിസിവി വാക്‌സിനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത്.

മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ജില്ലയില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. പി.സി.വി വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.റീത്ത കെ.പി നിര്‍വഹിക്കും.