അമ്പലവയല്‍: ചക്കയ്ക്കു മികച്ച വിപണന സാധ്യതയൊരുക്കുന്നതിനു ക്ഷീരസംഘങ്ങളുടെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കര്‍ണാടക കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.നാരായണ ഗൗഡ
അഭിപ്രായപ്പെട്ടു. കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിനെത്തിയതായിരുന്നു അദ്ദേഹം. 2011-12 കാലയളവില്‍ 2000 കോടി രൂപയുടെ വരുമാനമാണ് ചക്ക ഉല്‍പന്നങ്ങളിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കു ലഭിച്ചത്. രാജ്യന്തര തലത്തില്‍ ചക്ക ഉല്‍പന്നങ്ങള്‍ക്കു വളരെ വലിയ വിപണന സാധ്യത തിരിച്ചറിഞ്ഞതിലൂടെയാണ് ആഗോളതലത്തില്‍ ചക്കയും അനുബന്ധ ഉല്‍പന്നങ്ങളും രാജ്യത്ത് വലിയ തോതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്തു ചക്ക ഉല്‍പാദനത്തില്‍ കേരളം വളരെയേറെ മുന്നിലാണെങ്കിലും ഉല്‍പാദിപ്പിക്കുന്നതിന്റെ പകുതിയിലധികവും നഷ്ടപ്പെടുന്നു. ഇത്തരത്തില്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം ജില്ലകളില്‍ വിപണന കേന്ദ്രങ്ങളില്ലാത്തതാണ്. കര്‍ഷകര്‍ക്ക് ചക്ക ചന്തകളില്‍ കൊണ്ടുപോയി വില്‍ക്കുന്നതിലൂടെ ഉല്‍പാദനച്ചെലവിന്റെ പകുതിപോലും ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകരെ ഉല്‍പാദനത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നു. ഇതുകൊണ്ട് ഗ്രാമങ്ങളിലെ പാല്‍ സൊസൈറ്റികളെ ഉള്‍പ്പെടുത്തി ആഴ്ചയില്‍ രണ്ടുതവണ കര്‍ഷകരില്‍ നിന്നു ചക്ക സ്വീകരിക്കുകയും ജില്ലകള്‍ തോറുമുള്ള വ്യവസായ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്യുന്നതിലൂടെ കര്‍ഷകരുടെ ചിലവ് കുറയുന്നു. ക്ഷീരസംഘങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സാധ്യതയും ഉണ്ടാവുന്നു. ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്ക് കുടുംബ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. പ്ലാവിനെയും ചക്കയെയും പ്രധാന വരുമാന സ്രോതസ്സായി കാണാന്‍ പുതിയ നടപടി വന്നാല്‍ സഹായമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വളരെ കൂടുതല്‍ ചക്ക ഉല്‍പാദിപ്പിക്കുന്ന ജില്ലകളായ വയനാടും പാലക്കാടും ഉള്‍പ്പെടുത്തി ഒരു വ്യവസായ കേന്ദ്രം സ്ഥാപിക്കണം. സമാന രീതിയില്‍ മറ്റു ജില്ലകളെയും ഉള്‍പ്പെടുത്തി കേരളം മുഴുവന്‍ ചക്ക വ്യവസായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ചക്ക വിപണനം ചെയ്യാന്‍ സാധിക്കും. കേരള സര്‍ക്കാര്‍ ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിലൂടെ ചക്കക്കു പുതിയ മുഖം കൈവന്നിരിക്കുന്നു. കേരളത്തിന്റെ മാതൃക പിന്തുടര്‍ന്നു സമാനരിതിയില്‍ കര്‍ണാടകയില്‍ ചക്ക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ ശ്രമിക്കുന്നതായും നാരായണ ഗൗഡ പറഞ്ഞു. ചക്ക മഹോല്‍സവത്തോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര സിംപോസിയത്തില്‍ കര്‍ഷകര്‍ക്ക് ബഹുവിധ വരുമാനമാര്‍ഗമായ ചക്കയെന്ന വരദാനത്തെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. വരള്‍ച്ച, കൊടുങ്കാറ്റ്, ഭൂമി കുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള ഏക വിളയാണ് പ്ലാവെന്നും ഡോ. നാരായണ ഗൗഡ പറഞ്ഞു.