ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവം ഒക്ടോബർ 29 ന് സമാപിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി, കേരള ഭാഷാ സാഹിത്യ ഇന്‍സ്റ്റ്യൂട്ട് എന്നിവയുള്‍പ്പെടെ 60 പ്രസാധകരാണ് പുസ്തക വൈവിധ്യവുമായി മേളയില്‍ സാന്നിധ്യമായത്.

കെ. വി. മോഹന്‍കുമാര്‍, കെ.ആര്‍. മീര, ബെന്യാമിന്‍ തുടങ്ങിയവര്‍ പുസ്തകോത്സവ വേദിയില്‍   വായനക്കാരുമായി സംവദിച്ചിരുന്നു. ഗ്രന്ഥശാലകള്‍ക്ക് 33 ശതമാനം വിലക്കിഴിവില്‍ ആണ്  പുസ്തകം ലഭ്യമാക്കിയത്.  എണ്ണൂറിലധികം  ഗ്രന്ഥശാലകള്‍ക്ക് ആനുകൂല്യം ലഭിച്ചു .  20 ശതമാനം വില കുറവാണ് പൊതുവില്‍ നല്‍കിയിരുന്നത്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ 75 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. കോവിഡ് പശ്ചാത്തലത്തിലും പുസ്തകങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ കൊല്ലത്തെ ജനത മുന്‍കൈയെടുത്തത് ഏറെ പ്രതീക്ഷ പകര്‍ന്നുവെന്ന് ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ കെ. ബി. മുരളീകൃഷ്ണന്‍ പറഞ്ഞു. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പുസ്തകോത്സവത്തിന് വലിയ ജനപിന്തുണയാണ് ലഭ്യമായത്.