സംസ്ഥാനത്തെ ഭൂ-ഭവന രഹിതരായ 2.5 ലക്ഷം പേര്‍ക്കു മൂന്നു വര്‍ഷത്തിനകം വീടിനായി ഭൂമിയോ ഭൂമിയുടെ വിലയോ നല്‍കാന്‍ ലക്ഷ്യമിടുന്ന ലൈഫ് മിഷന്‍ ‘മനസ്സോടിത്തിരി മണ്ണ്’
ക്യാമ്പയിന് സംസ്ഥാനതലത്തില്‍ തുടക്കമായി. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുവാനാണ് ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആദ്യ സംഭാവനയുടെ ധാരാണാപത്രം കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി.ബി സമീര്‍ എന്നിവരില്‍നിന്നു മന്ത്രി സ്വീകരിച്ചു. 1000 ഗുണഭോക്താക്കള്‍ക്കു പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ നല്‍കാനുള്ള ധാരാണാപത്രമാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുവേണ്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കൈമാറിയത്.
ലൈഫ് മിഷന്‍ സിഇഒ പി.ബി നൂഹും ചിറ്റിലപ്പിളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഡോ.ജോര്‍ജ് സ്ലീബയും ധാരണാപത്രം ഒപ്പുവച്ചു.

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്കായി 50 സെന്റ് സംഭാവന ചെയ്ത പ്രവാസിയായ പൂങ്കുഴി ഹൗസില്‍ പി.ബി സമീറില്‍ നിന്ന് ആധാരം സ്വീകരിച്ച് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദിന് മന്ത്രി കൈമാറി.

ലൈഫ് ഭവന സുരക്ഷ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 2021-22 സാമ്പത്തിക വര്‍ഷം മുതലുള്ള മൂന്നു വര്‍ഷം കൊണ്ട് 2.5 ലക്ഷം ഗുണഭോക്താക്കള്‍ക്കു വേണ്ടി ഭൂമി കണ്ടെത്തും.

ഉദ്ഘാടന ചടങ്ങില്‍ ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷനായി. നടന്‍ വിനായകന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചി മേയര്‍ അഡ്വ. എം.അനില്‍ കുമാര്‍, ആന്റണി ജോണ്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ലൈഫ് മിഷന്‍ സി.ഇ.ഒ പി.ബി നൂഹ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യുട്ടി മേയര്‍ ആര്‍.അന്‍സിയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.