പെരിയാറില്‍ ഇനി പ്രളയത്തെ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനും അഗ്‌നിരക്ഷാസേനയ്ക്കു കരുത്തായി ‘ജലരക്ഷക്’ ബോട്ടുകള്‍. സംസ്ഥാനത്ത് അനുവദിച്ച 14 ജലരക്ഷക് ബോട്ടുകളില്‍ നാലെണ്ണമാണ് ജില്ലയ്ക്കു ലഭിച്ചത്. ആലുവയ്ക്കും പറവൂരിനും രണ്ടെണ്ണം വീതം ലഭിച്ചു.

ആലുവ ഫയര്‍‌സ്റ്റേഷനു ലഭിച്ച രണ്ട് ഫൈബര്‍ ബോട്ടുകളുടെ ഫ്‌ളാഗ് ഓഫ് മണപ്പുറം കടവില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു.

അഗ്‌നിരക്ഷാസേനയ്ക്കു സംസ്ഥാനത്ത് ആദ്യമായാണ് സ്റ്റിയറിങ്ങോടുകൂടിയ ഫൈബര്‍ ബോട്ടുകള്‍ ലഭിക്കുന്നത്. 40 എച്ച്പിയുടെ മെര്‍ക്കുറി എന്‍ജിനാണു ഘടിപ്പിച്ചിരിക്കുന്നത്. റബര്‍ ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബോട്ടുകളില്‍ എട്ട് പേര്‍ക്കു വീതം സഞ്ചരിക്കാം. ആലുവ പാലസിന് താഴെയുള്ള ജെട്ടിയിലാണു ബോട്ടുകള്‍ സൂക്ഷിക്കുക.

ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.ഒ ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തര്‍, അസിസ്റ്റന്റ് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍മാരായ ഡി.അനില്‍ കുമാര്‍, വി.എസ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.