സർക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായുള്ള മേളയിൽ അമ്പതോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 80 സ്റ്റാളുകളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 100 വിപണന സ്റ്റാളുകളും സജ്ജീകരിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേളയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ മേളയും ഒരുക്കും. കേരളത്തിലെ 10 ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, കേരളത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും ചിത്രീകരിക്കുന്ന പി.ആര്‍.ഡിയുടെ എന്റെ കേരളം ചിത്രീകരണം, കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷകങ്ങളായിരിക്കും. വ്യവസായ- വാണിജ്യ വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ തുടങ്ങിയവ വൈവിധ്യമായ ഉത്പന്നങ്ങളുടെ വിപണന സ്റ്റാളുകള്‍ ഒരുക്കും. പൂര്‍ണമായും ശീതീകരിച്ച ജര്‍മ്മന്‍ ടെന്റുകളിലാണ് പവലിയനുകള്‍ സജ്ജീകരിക്കുന്നത്. രാവിലെ 10.30 മുതല്‍ രാത്രി 8 മണിവരെയാണ് സ്റ്റാളുകളിലേക്കുള്ള സന്ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്. മെയ് 7 ന് രാവിലെ 11 മണിക്ക് പ്രദര്‍ശനം ആരംഭിക്കും.
പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മെയ് 7 ന് വൈകീട്ട് 6.30 ഷഹബാസ് അമന്റെ ഗസല്‍ സംഗീത നിശ അരങ്ങേറും. മേയ് 8 ന് വൈകീട്ട് 6.30 ന് ഉണര്‍വ്വ് നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും നടക്കും. മേയ് 9 ന് വൈകീട്ട് 6.30 ന് വിനോദ് കോവൂര്‍ (എം80 മൂസ), സലീഷ് ശ്യാം നയിക്കുന്ന ഹാസ്യ സംഗീത വിരുന്ന് അരങ്ങേറും. മെയ് 10 ന് വൈകീട്ട് 6.30 ന് ഫാസില ബാനു ടീം അവതരിപ്പിക്കുന്ന മാപ്പിള കലാസന്ധ്യ നടക്കും. തുടര്‍ന്ന് എടരിക്കോട് കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി, ചാവക്കാട് അറബന സംഘത്തിന്റെ അറബന മുട്ട് എന്നിവ നടക്കും. മേയ് 11 ന് വൈകീട്ട് 5 ന് മലമുഴക്കി മ്യൂസിക് ബാന്റ് മുളകൊണ്ടുള്ള വാദ്യോപകരണങ്ങളുടെ സംഗീത പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് വൈകീട്ട് 6.30 ന് ഇന്ത്യന്‍ ഗ്രമോത്സവം (ഭാരത് ഭവന്‍ ) അഞ്ച് സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. എഴുപതോളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കും. മെയ് 12 ന് വൈകീട്ട് 6.30 ന് സമീര്‍ ബിന്‍സി -ഇമാം മജ്ബൂര്‍ ടീം നയിക്കുന്ന സൂഫി സംഗീതം. മെയ് 13 ന് വൈകീട്ട് 5 ന് കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുടെ യോഗ ഡാന്‍സ്, 6.30 ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.
എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 10 വികസന സെമിനാറുകള്‍ നടക്കും.