തിരുവനന്തപുരം: സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്കായി ഈ ഓണക്കാലത്ത് 52.34 കോടി രൂപ അനുവദിച്ചുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കശുവണ്ടി, കയർ, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികൾക്കാണ് തുക അനുവദിച്ചത്. കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും കേരളത്തിന്റെ സാഹചര്യം അനുസരിച്ച് മാത്രമാകും ലേബർ കോഡ് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചിയൂരുള്ള കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. ജയൻബാബു അധ്യക്ഷത വഹിച്ചു.

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ തനത് ഫണ്ടിൽ നിന്നും 41,04,000 രൂപ ചിലവിട്ടാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചത്. പ്രധാനമായും നിലവിലുള്ള സ്ഥലം പരമാവധി ഉപയോഗിച്ച് 22 പേർക്ക് ബോർഡ് മീറ്റിങ്ങും മറ്റും കൂടുന്നതിനുള്ള കോൺഫറൻസ് ഹാളും ആസ്ഥാന ഓഫീസിൽ ചെയർമാനും കമ്മീഷണർക്കും അറ്റാച്ച്ഡ് ടോയിലെറ്റോടുകൂടിയ ക്യാബിനുകൾ, ടോയിലെറ്റോടുകൂടിയ ഓഫീസ് സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസിൽ ഇൻസ്പെക്ടർക്കും സ്റ്റാഫുകൾക്കും വേണ്ടിയുള്ള ഇടവും സജ്ജീകരിച്ചിട്ടുണ്ട്.