അമേരിക്കന്‍ ചലച്ചിത്ര പ്രതിഭ പോള്‍ ഷ്രെയ്ഡറുടെ സിനിമാ ജീവിതത്തിലെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിക്കും.അസ്തിത്വ പ്രതിസന്ധി ആധാരമാക്കിയ ഷ്രെയ്ഡറുടെ തിരക്കഥയിൽ മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രം ടാക്‌സി ഡ്രൈവറും ഷ്രെയ്ഡർ സംവിധാനം ചെയ്ത  മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്‌റ്റേഴ്‌സ്, ഫസ്റ്റ് റിഫോര്‍മ്ഡ്, തുടങ്ങിയ ചിത്രങ്ങളാണ് മേളയിലെ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത് .

തന്റെ മതവിശ്വാസം സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ മനഃശാസ്ത്രജ്ഞനെ കാണേണ്ടി വരുന്ന ഒരു പുരോഹിതന്റെ കഥയാണ് ഷ്രെയ്ഡറുടെ ഫസ്റ്റ് റിഫോര്‍മ്ഡ് എന്ന ചിത്രം പ്രമേയമാക്കുന്നത്. യുകിയോ മിഷിമ എന്ന എഴുത്തുകാരന്റെ യഥാർത്ഥ ജീവിതത്തെ ആധാരമാക്കിയാണ് മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്‌റ്റേഴ്‌സ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് . അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍ ഗാര്‍ഡനര്‍. ഷ്രെയ്ഡർ തിരക്കഥയെഴുതി മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.