കിഫ്ബിയുടെ ധനസഹായത്തോടെ 46 കോടി രൂപ ചെലവില്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന മാനന്തവാടി കൈതക്കല്‍ റോഡിലെ പ്രവര്‍ത്തികള്‍ നവംബര്‍ ആദ്യവാരം ആരംഭിക്കും. ആദ്യഘട്ടത്തില്‍ സര്‍വ്വേ, ലെവല്‍സ് എടുക്കല്‍ പ്രവര്‍ത്തികളാണ് ആരംഭിക്കുക. ശേഷം ഡ്രൈനേജുകളുടെയും കല്‍വര്‍ട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നവംബര്‍ അവസാനത്തോടെ തുടങ്ങും. നിലവിലുള്ള റോഡിന്റെ ഘടനമാറ്റിയാണ് നിര്‍മ്മാണം. രണ്ടുവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്.
നിലവിലുള്ള റോഡ് പലയിടങ്ങളിലും ഉയര്‍ത്തിയാണ് നിര്‍മ്മിക്കുക. എട്ടോളം കല്‍വര്‍ട്ടുകള്‍, ഡ്രൈനേജ്, ബസ്‌ബേ തുടങ്ങി ആധുനിക രീതിയില്‍ റോഡിനെ മാറ്റും. 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ മാനന്തവാടി മുതല്‍ കൈതക്കല്‍ വരെയുള്ള 10.400 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മ്മിക്കുക. ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കാതെ ബദല്‍മാര്‍ഗങ്ങള്‍ തേടി പ്രവര്‍ത്തി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.