ജില്ലാപഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 100 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് ആവശ്യമെന്നും സംയുക്തമായി പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഗ്രാമസഭയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എസ്.സി, എസ്.ടി, പൊതു വിഭാഗങ്ങളിലായി നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ജോലി നേടിക്കൊടുക്കാന്‍ സാധിച്ചു. ഈ വര്‍ഷം കൂടുതല്‍ ക്യാമ്പസ് സെലക്ഷന്‍ പരിപാടികളും തൊഴില്‍മേളകളും സംഘടിപ്പിക്കേണ്ടതുണ്ട്. അവശ്യ ഘട്ടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലയുടെ സഹായം തേടാമെന്നും ജില്ലാ പഞ്ചായത്ത് വിവരശേഖരണത്തിന് കേന്ദ്രസര്‍വ്വകലാശാലയുമായി ധാരണയിലായിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലയില്‍ വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടപ്പാക്കലുകള്‍ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല തയ്യാറാണെന്നും എം.എസ്.ഡബ്ല്യു, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ്, കൊമേഴ്‌സ് സോഷ്യോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ ഈ പ്രവര്‍ത്തികളുടെ ഭാഗമാക്കുമെന്നും കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ. വിന്‍സെന്റ് മാത്യു പറഞ്ഞു. വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗീതകൃഷ്ണന്‍, കെ. ശകുന്തള, എം.മനു, അഡ്വ. എസ്.എന്‍ സരിത എന്നിവര്‍ വര്‍ക്കിങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണൻ നവകേരളം കര്‍മ്മപദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചാത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി എസ്.ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു.