സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന ‘മനുഷ്യ-വന്യജീവി സമവായം’ ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി, സമൂഹ പങ്കാളിത്തം ഉറപ്പാക്കി, ജൈവവൈവിധ്യ സംരക്ഷണത്തോടൊപ്പം മനുഷ്യരുടെ ജീവനും ഉപജീവനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത മിഷനുകളാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
വന്യജീവി ആക്രമണ പ്രതിരോധത്തിന് 10 മിഷനുകൾ
വന്യമൃഗങ്ങളുടെ നീക്കം മുന്‍കൂട്ടി അറിയാൻ മിഷന് റിയല്‍ ടൈം മോണിറ്ററിങ്ങ്, വന്യജീവി ആക്രമണ പ്രദേശത്ത് സമയബന്ധിത ഇടപെടല്‍ ഉറപ്പ് വരുത്താൻ മിഷന് പ്രൈമറി റെസ്പോണ്‍സ് ടീം, ഗോത്രസമൂഹങ്ങള്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കാൻ മിഷന് ട്രൈബല്‍ നോളജ്, വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ മിഷന് ഫുഡ്-ഫോഡര്‍– വാട്ടര്‍, നാടന്‍ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിന് Mission Bonnet Macaque, കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാൻ Mission Wild Pig, പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ മിഷന് സര്‍പ്പ, വന്യജീവി സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച പഠന-ഗവേഷണങ്ങള്‍ക്കായുള്ള മിഷന് നോളജ്, സൗരോര്‍ജവേലികള്‍ പരമാവധി പ്രവര്‍ത്തനക്ഷമമാക്കാന്‍ മിഷന് സോളാര്‍ ഫെന്‍സിങ്ങ്- പദ്ധതിയിലൂടെ 2024-25 വര്‍ഷത്തില്‍ 848 കി.മീ. സോളാര്‍ ഫെന്‍സിങ്ങ് പ്രവര്‍ത്തനയോഗ്യമാക്കി.
സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം 28 ആര്.ആര്.ടികളെ വിന്യസിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട്, വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററും ഡിവിഷന് തലത്തില്‍ 36 ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററുകളും ആരംഭിച്ചു. വിവിധ സര്‍ക്കിളുകളിലായി 891 താല്‍ക്കാലിക വാച്ചര്‍മാരുടെ സൗകര്യം ഒരുക്കി, വയനാട് ഇരുളം ഫോറസ്റ്റ് ഡിവിഷനില്‍ 70 മീറ്റര്‍ സ്മാര്‍ട്ട് ഫെന്‍സിങ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. സെറ്റില്‍മെന്റുകളില്‍ 1000 സോളാര്‍ ലൈറ്റുകളും 60 ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ പി.എസ്സി മുഖാന്തരം നിയമിച്ചു.
എ ഐ ക്യാമറകള്‍, പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഏര്‍ളി വാര്‍ണിങ്ങ് സിസ്റ്റം ഡിജിറ്റല്‍ (സെന്‍സര്‍) വാളുകള്‍,എന്നീ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് സ്മാര്‍ട് ഫെന്സുകള് അതിപ്രധാന സംഘര്‍ഷ മേഖലകളില്‍ നിര്‍മ്മിച്ചുവരുന്നു. വന്യജീവി നിരീക്ഷണത്തിനു ഡ്രോണ്‍ ക്യാമറകള്‍ വാങ്ങാന്‍ തീരുമാനിച്ചു. വന്യജീവികളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയുന്നതിന് Animal Intrusion Detection and Repellent System (ANIDERS) പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായ ‘നവകിരണം’ പദ്ധതി പ്രകാരം വനത്തിനകത്ത് വന്യജീവി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന 818 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കി 160.5904 ഹെക്ടര്‍ ഭൂമിയില്‍നിന്നും മാറ്റി താമസിപ്പിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷംമൂലം ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സ്വത്തിനും കൃഷിക്കും നാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരമായി 2020-21 മുതല്‍ 2023-24 വരെ 33,784 അപേക്ഷകളില്‍ 5584.35 ലക്ഷം രൂപ അനുവദിച്ചു. നഷ്ടപരിഹാരത്തുക ഉള്‍പ്പെടെ 2011 മുതല്‍ ഇതേവരെ ഉണ്ടായിരുന്ന കുടിശ്ശികയുടെ 95% വും കൊടുത്തുതീര്‍ത്തു. വന്യജീവി ഗണത്തില്‍പ്പെടുത്താത്ത തേനീച്ച/കടന്നല് കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് അനുമതി നല്കി. വന്യജീവികള്‍ക്ക് ആവശ്യമായ ജലവും ഭക്ഷണവും വനത്തിനുള്ളില്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. 1434 കുളങ്ങളും ചെക്ക്ഡാമുകളും 574 വയലുകളും 308 മറ്റിതര ജലസ്രോതസ്സുകളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്ത് വന്യജീവികള്‍ക്ക് ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കും നല്കി. അവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്ഡന്മാരായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന കാട്ടാനകളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി കാട്ടിലേക്ക് തിരികെവിടാൻ ആധുനിക അലാറം സിസ്റ്റം പ്രയോജനപ്പെടുത്തി. M-StriPES മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജീവനക്കാരുടെ പാട്രോളിങ്, ഫീല്‍ഡ് പരിശോധന, വന്യജീവികളുടെ കണക്കെടുപ്പ് സഞ്ചാരങ്ങള്‍ റിയല്‍ ടൈമുമായി രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. HAWK മോഡ്യൂള്‍ മുഖേന വന്യജീവി മരണങ്ങള് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനമൊരുക്കി. വന്യജീവി പ്രതിരോധത്തിന് 1051.53 കി.മീ സോളാര്‍ വേലി, 120.37 കി.മീ സോളാര്‍ ഹാങ്ങിങ്ങ് ഫെന്‍സിങ്, 10 കി.മീ റെയില്‍ ഫെന്‍സിങ്ങും വിവിധ ഇടങ്ങളില്‍ നിര്‍മ്മിച്ചു. കൂടാതെ 69.07 കി.മീ. ആനക്കിടങ്ങ്, 1.92 കി.മീ. ആനപ്രതിരോധ മതില്, 1.58 കി.മീ. കരിങ്കല്‍ഭിത്തി, 2.09 കി.മീ. കയ്യാല എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.
കരുത്തോടെ കേരളം – 10