സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെയും വ്യാപാരി ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ‘ആംനെസ്റ്റി പദ്ധതി 2025’ന്റെ വിശദാംശങ്ങൾ വ്യാപാരികൾക്കായി അവതരിപ്പിക്കുന്നതിനുള്ള സെമിനാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പരിപാടിയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
ദീർഘനാളായി തീർപ്പാകാതെ കിടക്കുന്ന നികുതി കുടിശ്ശികകൾ ഏറ്റവും മികച്ച ഇളവുകളോടെ തീർപ്പാക്കാൻ 2025ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘ആംനെസ്റ്റി പദ്ധതി 2025’ന്റെ പ്രാധാന്യം മന്ത്രി വിശദീകരിച്ചു. ജനറൽ ആംനെസ്റ്റി, ഫ്‌ളഡ് സെസ് ആംനെസ്റ്റി, ബാർ ഹോട്ടൽ ആംനെസ്റ്റി, ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്‌കീം എന്നിങ്ങനെ നാല് തരം ആംനെസ്റ്റി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2025 ജൂൺ 30 വരെ അപേക്ഷ സമർപ്പിച്ച് ഈ പദ്ധതികളിൽ ചേരാം.
മുഖ്യപ്രഭാഷണത്തിൽ, കേരളത്തിലെ വ്യാപാരികളെയും വ്യവസായികളെയും ഇന്ത്യയിലും ലോകത്തിലും മികവുറ്റ വ്യാപാര കേന്ദ്രങ്ങളിലേക്ക് കടന്നുചെല്ലാൻ പ്രാപ്തരാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. വ്യാപാരികൾക്ക് സഹായകമായ സംവിധാനങ്ങൾ ഒരുക്കുക എന്ന സമീപനമാണ് സർക്കാരിന്റേത്. 1960 കാലഘട്ടം മുതലുള്ള നികുതി കുടിശ്ശികകൾ ഉൾപ്പെടെ ഏകദേശം 50,000 ഫയലുകൾ ഉണ്ടായിരുന്നു. ആംനെസ്റ്റി പദ്ധതിയുടെ ഭാഗമായി 50,000 രൂപയിൽ താഴെയുള്ള മുഴുവൻ കേസുകളും അപേക്ഷ പോലും ആവശ്യമില്ലാതെ എഴുതിത്തള്ളായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം കെ.എസ്.എഫ്.ഇ. മുഖേന 475 കോടി രൂപയുടെ വിവിധ ഇളവുകൾ വ്യാപാരി സമൂഹത്തിന് ലഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. കെ.എസ്.എഫ്.ഇ.ക്ക് പുറമെ കെ.എഫ്.സി., കെ.എസ്.ഐ.ഡി.സി. തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വ്യാപാരികൾക്ക് സഹകരണാത്മകമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷനായ പരിപാടിയിൽ സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അജിത് പാട്ടീൽ സ്വാഗതം ആശംസിച്ചു. വ്യാപാരി ക്ഷേമ ബോർഡ് വൈസ് ചെയർമാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റുമായ രാജു അപ്‌സര, ബോർഡ് വൈസ് ചെയർമാനും കേരള വ്യാപാരി വ്യവസായി സമിതി ജനറൽ സെക്രട്ടറിയുമായ ഇ.എസ്. ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു.
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ എസ് ആംനെസ്റ്റി പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ചു. വ്യാപാരി ക്ഷേമ ബോർഡിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനീത് കൃഷ്ണ യൂ വിശദീകരിച്ചു.