ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡുകളിൽ 4 എണ്ണം ആരോഗ്യ വകുപ്പിന് ലഭിച്ചു. ഇ-ഹെൽത്ത് ആന്റ് ഇ-മെഡിസിൻ വിഭാഗത്തിൽ ആശാധാര പദ്ധതി ഒന്നാം സ്ഥാനവും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം പ്രത്യേക ജ്യൂറി പുരസ്കാരവും നേടി. ആരോഗ്യ കിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. മുഖ്യമന്ത്രിയിൽ നിന്നും എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ആശാധാര സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. രാഹുൽ യു.ആർ., മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മഞ്ജുശ്രീ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ആശാധാര പദ്ധതിയിലൂടെയാണ് ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റുവെയർ സജ്ജമാക്കി. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നത് ഇതിലൂടെയാണ്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്സിസ് ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികൾക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികൾക്കും ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്സിസ് നൽകി വരുന്നു. നിലവിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 324 പേർക്ക് എമിസിസുമാബ് പ്രൊഫൈലാക്സിസ് നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നൽകിയത്. ഈ പദ്ധതി മാതൃകാപരമായി നടത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ആരോഗ്യ കിരണം പദ്ധതിയുടെ ഡിജിറ്റലൈസേഷന് ഡിജിറ്റൽ പ്രോസസ്സ് റീ എഞ്ചിനീയറിംഗ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഇ സിറ്റിസൺ സർവീസ് ഡെലിവറി ആന്റ് എം-ഗവേണൻസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.
കഴിഞ്ഞ 3 വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള ആരോഗ്യ മന്ഥൻ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. നാലേകാൽ വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാസ്പ് വഴി 24.06 ലക്ഷം പേർക്ക് 7163 കോടി രൂപയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേർക്ക് 544 കോടി രൂപയുടെ സൗജന്യ ചികിത്സയും നൽകി. ആരോഗ്യ കിരണം വഴി 16.3 ലക്ഷം കുട്ടികൾക്ക് 68.3 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു.
ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച AWaRe മെട്രിക്സ് പ്രകാരം ലോകത്ത് ആദ്യമായി മൈക്രോബയോളജി കൾച്ചർ റിപ്പോർട്ടിംഗ് ഫോർമാറ്റ് വികസിപ്പിച്ചത് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ്. കാർസാപ്പിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ ഫോർമാറ്റ് കേരളത്തിനകത്തും പുറത്തുമുള്ള പല സ്ഥാപനങ്ങളും പിന്തുടരുന്നു. ഇതിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം പുരസ്കാരത്തിന് അർഹരായത്.
