താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി കെ മോഹനന്‍ ജുഡിഷ്യല്‍ കമീഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിങ്ങും ജില്ലയില്‍ നടന്നു. ജസ്റ്റിസ് വി കെ മോഹനന്‍ അധ്യക്ഷനായി. വിനോദസഞ്ചാരം, ഉള്‍നാടന്‍ ജലഗതാഗതം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ജലഗതാഗത മേഖലയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിഹാരമാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക, നിലവിലുള്ള ലൈസന്‍സിങ് എന്‍ഫോഴ്സ്‌മെന്റ് സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുന്‍കാലങ്ങളിലുണ്ടായ ബോട്ടപകടങ്ങളെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ കമീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടക്കുന്നത്.

വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ കമീഷന്‍ അംഗവും കുസാറ്റ് ഷിപ്പ് ബില്‍ഡിങ് ടെക്നോളജി വിഭാഗം റിട്ട. പ്രൊഫസറുമായ ഡോ. കെ. പി നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ രമേഷ് കുമാര്‍, കോര്‍ട്ട് ഓഫീസര്‍ റിട്ട. മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരന്‍, കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. ടി.പി രമേശ് എന്നിവര്‍ പങ്കെടുത്തു.