* ഹില്ലി അക്വയുടെ പത്ത് വര്‍ഷം നീണ്ട  വിജയയാത്ര

ഇടുക്കിയിലെ മലങ്കരയില്‍ ആരംഭിച്ച ഹില്ലി അക്വ, ഇന്ന് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ജലവിഭവ വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (KIIDC) ആണ് ഹില്ലി അക്വയുടെ ഉല്‍പ്പാദനം നടത്തുന്നത്. മിതമായ വില, ഉന്നത ഗുണനിലവാരം, പരിസ്ഥിതി സൗഹൃദത്വം  ഇതെല്ലാം ഹില്ലി അക്വയെ ജനഹൃദയത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ചു.

2015-ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സ്ഥാപിതമായ ഹില്ലി അക്വയുടെ ആദ്യ പ്ലാന്റ് ഇപ്പോള്‍ പത്ത് വര്‍ഷം പിന്നിടുകയാണ്. 2021-ല്‍ തിരുവനന്തപുരം അരുവിക്കരയില്‍ ആരംഭിച്ച രണ്ടാമത്തെ പ്ലാന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഹില്ലി അക്വയുടെ വളര്‍ച്ച അതിശയകരമാണ്.2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് 5.22 കോടിയും 2023-24-ല്‍ 8.83 കോടിയും 2024-25-ല്‍ 11.40 കോടി എന്ന നിലയിലേക്ക് ഉയര്‍ന്നു.

ആദ്യഘട്ടത്തില്‍ ആറോളം ഏജന്‍സികളിലൂടെയായിരുന്നു വിതരണം. ഇന്ന് താലൂക്ക് അടിസ്ഥാനത്തില്‍ 55-ല്‍ അധികം വിതരണക്കാര്‍ വഴിയാണ് ഹില്ലി അക്വയുടെ കുപ്പിവെള്ളം കേരളമൊട്ടാകെ എത്തിക്കുന്നത്.
റേഷന്‍ കടകള്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി., കണ്‍സ്യൂമര്‍ഫെഡ്, കെ.ടി.ഡി.സി., ഫോറസ്റ്റ് ഔട്ട്ലെറ്റുകള്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, ജയിലിലെ ഫ്രീഡം ഭക്ഷണശാലകള്‍, ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍, കമ്പനി ഔട്ട്‌ലെറ്റുകള്‍ തുടങ്ങി എല്ലായിടത്തും ഹില്ലി അക്വയുടെ സാന്നിധ്യം ഉറപ്പാണ്.

ദക്ഷിണേന്ത്യയില്‍ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയെന്ന പദവിയും ഹില്ലി അക്വയ്ക്ക് സ്വന്തമാണ്. യുഎഇ ആസ്ഥാനമായ ആരോഹണ ജനറല്‍ ട്രേഡിങ് എല്‍.എല്‍.സിക്കാണ് ഇപ്പോള്‍ കയറ്റുമതി നടക്കുന്നത്. 1500 മില്ലി ലിറ്റര്‍, 500 മില്ലി ലിറ്റര്‍ കുപ്പികളിലായി 51,228 ലിറ്റര്‍ വെള്ളം ഇതിനകം തന്നെ കയറ്റി അയച്ചുകഴിഞ്ഞു.