പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, മുതലമട കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെസംയുക്താഭിമുഖ്യത്തിൽ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ് (എ.എം.ആർ) വാരാചരണത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി
ബോധവൽക്കരണ ക്ലാസ് നടത്തി.
‘ആന്റിബയോട്ടിക് സാക്ഷര കേരളം ആരോഗ്യ സുരക്ഷിത കേരളം’ എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപകൻ സജിത്ത് ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം.ആർ ജില്ലാ നോഡൽ ഓഫീസർ ഡോ. അനീഷ് സേതുമാധവൻ ആൻറിബയോട്ടിക്കുകളുടെ ശരിയായ വിനിയോഗം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഏകാരോഗ്യം എന്ന വിഷയത്തെക്കുറിച്ച് ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. അനൂബ് റസാഖ്, മുതലമട കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് ബാബു എന്നിവർ ക്ലാസ് എടുത്തു.
പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ആന്റിബയോട്ടിക്കുകളുടെ ശരിയായ വിനിയോഗം സംബന്ധിച്ച് സംസ്ഥാന തലത്തിൽ ഇറക്കിയിട്ടുള്ള 10 സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അവബോധ വാരാചരണമായ നവംബര്‍ 18 മുതല്‍ 24 വരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ഇപ്പോള്‍ പ്രവര്‍ത്തിക്കുക: വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.
ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. ആന്റിബയോട്ടിക് മരുന്നുകള്‍ ഫലിക്കാതായാല്‍ കാന്‍സര്‍, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ മാത്രമല്ല ചെറിയ മുറിവില്‍ നിന്നുള്ള അണുബാധപോലും ഗുരുതരമായി മാറിയേക്കാം. ശസ്ത്രക്രിയകള്‍ അസാധ്യമാകും, പ്രസവ ചികിത്സ ദുഷ്‌കരമാകും.
2. ബാക്റ്റീരിയ മൂലമുള്ള ചില രോഗങ്ങള്‍ക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമുള്ളൂ. പനി, ചുമ, ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങള്‍ ഭൂരിഭാഗവും വൈറസുകള്‍ മൂലമാണ്. അവയെ ഭേദമാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് കഴിയില്ല.
3. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
4. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്
5. ചികിത്സയ്ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ മറ്റൊരു അവസരത്തില്‍ വീണ്ടും ഉപയോഗിക്കരുത്.
6. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
7. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ പൂര്‍ണമായും കൃത്യമായും കഴിക്കുക. രോഗലക്ഷണങ്ങള്‍ കുറഞ്ഞുവെന്ന കാരണത്താല്‍ അവ ഇടയ്ക്കുവെച്ച് നിര്‍ത്തരുത്
8. ഡോക്ടര്‍ ഒരാള്‍ക്ക് നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിച്ച മരുന്നുകള്‍ വാങ്ങി കഴിക്കുകയുമരുത്.
9. കോഴി വളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകള്‍ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കോഴികളുടെ വളര്‍ച്ചകൂട്ടാനായി ഒരുകാരണവശാലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്.
10. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും നല്ലത് അണുബാധകള്‍ തടയുകയാണ്. അതിനായി അടിയ്ക്കടി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. പ്രതിരോധ കുത്തിവെയ്പ്പുകള്‍ കൃത്യമായി എടുക്കുക.
