പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറച്ചുള്ള കെട്ടിടനിർമാണ രീതിയായ പ്രീ – ഫാബ് ടെക്‌നോളജി അട്ടപ്പാടിയിൽ നടപ്പാക്കുന്നു. അട്ടപ്പാടിയിലെ മേലെ ഭൂതയാർ, തേക്കുംപന, അരളിക്കോണം, പങ്ക നാരിപള്ളം, ആനവായ്, എടവാണി തുടങ്ങിയ സ്ഥലങ്ങളിലെ ആറ് മാതൃകാ ആദിവാസി അങ്കണവാടികളാണ് പ്രീ-ഫാബ് സാങ്കേതിക രീതിയിൽ നിർമിക്കുന്നത്. കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിൽ എല്ലാ ഭൂപ്രകൃതിക്കും ഇണങ്ങുന്ന തരത്തിൽ പുനസ്ഥാപിക്കാൻ സാധ്യമാവുന്ന സാങ്കേതികവിദ്യയാണ് പ്രീ – ഫാബ്. അട്ടപ്പാടിയിലെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രീകരിച്ചുള്ള സാക്രിസ് വെൻച്ചൂർസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി ജില്ലാ നിർമിതി കേന്ദ്രമാണ് കെട്ടിടങ്ങളുടെ നിർമാണം നടത്തുന്നത്. ഗ്രാമപഞ്ചായത്ത്, അഡീഷണൽ ട്രൈബൽ സബ് പ്ലാൻ, എം.ബി. രാജേഷ് എം.പിയുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് അങ്കണവാടികൾ നിർമിക്കുന്നത്. മേലെ ഭൂതയാറിലും, തേക്കുംപനയിലും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 600 സ്‌ക്വയർഫീറ്റിൽ കളിസ്ഥലം, കൗൺസിലിങ് റൂം, അടുക്കള, സ്റ്റോർ റൂം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും. പഫ് പാനൽസ്, സിമന്റ് സാൻവിച്ച് പാനൽ, സെല്ലുലാർ ലൈറ്റ് വെയ്റ്റ് കോൺക്രീറ്റ്, വീബോർഡ് തുടങ്ങിയ വസ്തുക്കളാണ് പ്രധാനമായും നിർമാണത്തിനായി ഉപയോഗിക്കുന്നത്. എം.ബി രാജേഷ് എം.പിയുടെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയിൽ രണ്ട് അങ്കണവാടി കെട്ടിടങ്ങൾക്കും, പുതൂർ പഞ്ചായത്തിന്റെ 21 ലക്ഷം രൂപയിൽ മൂന്നെണ്ണവും അഡീഷണൽ ട്രൈബൽ സബ് പ്ലാനിന്റെ ഭാഗമായി ഏഴു ലക്ഷം രൂപയിൽ ഒരു അങ്കണവാടിയുമാണ് നിർമിക്കുന്നത്. പ്രകൃതദുരന്ത സാധ്യത മുന്നിൽകണ്ട് നിർമിക്കുന്ന ഇത്തരം കെട്ടിടങ്ങൾ അട്ടപ്പാടിയുടെ ഭൂപ്രകൃതിയെ സംരക്ഷിക്കുന്നതിൽ നിർണായകമാകും.
