നവജാതശിശുക്കളുടെ കേള്‍വി സംരക്ഷണത്തിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. കേള്‍വി കുറവ് നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സ തേടണമെന്നും പറഞ്ഞു. ലോക കേള്‍വി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരൂര്‍ ജില്ലാ ആശുപത്രിയിലെ ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. ജബ്ബാര്‍ഹാജി വിശിഷ്ടാതിഥിയായിരുന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. വി.ഫിറോസ് ഖാന്‍ ദിനാചരണ സന്ദേശം നല്‍കി. ‘സമൂഹങ്ങളില്‍ നിന്ന് ക്ലാസ്സ് മുറികളിലേക്ക്: എല്ലാ കുട്ടികള്‍ക്കും കേള്‍വി പരിചരണം’ എന്ന വിഷയം എന്‍.പി.പി.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. വി.എം. അബ്ബാസ് അവതരിപ്പിച്ചു.

വൈസ് ചെയര്‍പേഴ്സണ്‍ സിന്ധുമോള്‍ മംഗലശ്ശേരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, സൂപ്രണ്ട് ഡോ. സൈജു ഹമീദ്, ആര്‍എംഒ ഡോ. ബബിത മുഹമ്മദ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡി.എസ്. വിജയകുമാര്‍, ഐ.ഇ.സി. കണ്‍സള്‍ട്ടന്റ് സി. ദിവ്യ എന്നിവര്‍ സംസാരിച്ചു.

കുഞ്ഞ് ജനിച്ച് 24 മണിക്കൂറിന് ശേഷം ഉടന്‍ ചെയ്യാവുന്ന ലളിതവും വേദനയില്ലാത്തതുമായ കേള്‍വി പരിശോധനയായ ഒ.എ.ഇ ടെസ്റ്റിനുള്ള സൗകര്യം ജില്ലയിലെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളിലും മലപ്പുറം, പൊന്നാനി താലൂക്ക് ആശുപത്രികളിലും കേള്‍വി പരിശോധന, സ്പീച്ച് തെറാപ്പി സൗകര്യവും ലഭ്യമാണ്.