ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍കോളേജിലെ കിടത്തിചികിത്സാ വിഭാഗം (ഐ.പി വിഭാഗം) എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ  മികച്ച ആയുര്‍വേദ ആശുപത്രിയായി മാറാനുള്ള സാഹചര്യം ഉടുമ്പന്‍ചോലയിലുണ്ടെന്ന് എംഎം മണി എംഎല്‍എ പറഞ്ഞു. ജില്ലയിലെ തന്നെ പ്രബലമായ സ്ഥാപനമായി ആശുപത്രി മാറും, അത്രത്തോളം അനുയോജ്യമായ സ്ഥലമാണ് ആശുപത്രിക്കായി കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഔഷധ സസ്യങ്ങള്‍ പരിപാലിക്കുന്നതിനും ആവശ്യമായ സ്ഥലസൗകര്യമുണ്ട്, കൂടാതെ ഔഷധസസ്യങ്ങളുടെ പരിപാലനത്തിന് അനുയോജ്യമായ കാലാവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വാടക കെട്ടിടത്തില്‍ 50 ബെഡുകളോടെയാണ് ഐ.പി ആരംഭിക്കുന്നത്. ഫര്‍ണിച്ചര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടികളും ആരംഭിച്ചു.  ഉടുമ്പന്‍ചോല മാട്ടുതാവളത്ത് 21 ഏക്കര്‍ സ്ഥലമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികളും ആരംഭിച്ചു. നിലവില്‍ പഞ്ചായത്ത് വിട്ടു നല്‍കിയ കെട്ടിടത്തിലാണ് ഒ.പി ബ്ലോക്ക് പ്രവര്‍ത്തിക്കുന്നത്. ഇതിനായി 25 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചിരുന്നു.

ഉദ്ഘാടന യോഗത്തില്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.ടി ഡി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.