വ്യവസായം തുടങ്ങുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് സംവിധാനം (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പേരന്റ് ക്ളിയറൻസ്) നിക്ഷേപകസമൂഹം വ്യാപകമായി ഉപയോഗിക്കണമെന്ന് കെഎസ്ഐഡിസി അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് കെസ്വിഫ്റ്റ് ഓൺലൈൻ സംവിധാനം വഴി (http://kswift.kerala.gov.in/ index) ലൈസൻസുകൾ/ ക്ളിയറൻസുകൾ ലഭ്യമാക്കാനായി അപേക്ഷകൾ സമർപ്പിക്കാം. സംവിധാനത്തിന്റെ പ്രാരംഭപ്രശ്നങ്ങളും സാങ്കേതികപ്രശ്നങ്ങളും മനസ്സിലാക്കുന്നതിന് ഇതാവശ്യമാണ്. ജനുവരി അഞ്ചിന് വ്യവസായമന്ത്രി ഇ.പി.ജയരാജനാണ് കെസ്വിഫ്റ്റ് പൈലറ്റ് ലോഞ്ചിങ് നിർവഹിച്ചത്. പൈലറ്റ് ലോഞ്ചിംഗിന്റെ പരിമിതികൾ മനസ്സിലാക്കി പരിഹരിച്ച ശേഷമുള്ള കെസ്വിഫ്റ്റിന്റെ ഫൈനൽ ലോഞ്ചിംഗ് ഫെബ്രുവരി 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 14 വകുപ്പുകളുടെ ഇരുപത്തിയൊമ്പതോളം സേവനങ്ങളാണ് കെസ്വിഫ്റ്റിലൂടെ ലഭ്യമാകുന്നത്. വിവിധ വകുപ്പുകൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പറോടെയുള്ള പൊതു അപേക്ഷാഫോറം, നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകളുടെയും അനുമതികളുടെയും ഓൺലൈൻ ട്രാക്കിങ്, 30 ദിവസത്തെ നിശ്ചിത സമയപരിധി കഴിഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കൽ, സംയോജിത പേമെന്റ് സംവിധാനം തുടങ്ങിയവ കെസ്വിഫ്റ്റിന്റെ സവിശേഷതകളാണ്.
