*വടശേരിക്കര ചിറ്റാര്‍ ആങ്ങമൂഴി റോഡിന്റെ ഉദ്ഘാടനം  നിര്‍വഹിച്ചു

പത്തനംതിട്ട ജില്ലയുടെ റോഡ് വികസനത്തിനായി കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 5000 കോടി രൂപയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വടശേരിക്കര ചിറ്റാര്‍ ആങ്ങമൂഴി റോഡിന്റെ ഉദ്ഘാടനം ചിറ്റാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല രൂപീകൃതമായ ശേഷം ഇതാദ്യമാണ് ഇത്രയധികം തുക റോഡുകളും പാലങ്ങളും വികസിപ്പിക്കുന്നതിനായി അനുവദിച്ചത്. കേരളത്തിലെ റോഡുകളുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കൂടി കണക്കിലെടുത്ത് 41 റോഡുകള്‍ക്ക് 224 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.അതില്‍ 80 കോടിയും റാന്നി മണ്ഡലത്തില്‍ കൂടി കടന്നു പോകുന്ന റോഡുകള്‍ക്കാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയായി വരുകയാണെന്നും മന്ത്രി പറഞ്ഞു.

ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ രാജുഏബ്രഹാം എംഎല്‍എ അധ്യക്ഷനായി.  ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി, റാന്നി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ഗിരിജാ മധു, ഓമനാ ശ്രീധരന്‍, ടി കെ സജി, എസ് ഹരിദാസ്, എം എസ് രാജേന്ദ്രന്‍, ഇബ്രാഹിം എഴി വീട്ടില്‍, പി ഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ബി ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.

34.61 കോടി രൂപ ചെലവഴിച്ച് വടശേരിക്കര ചിറ്റാര്‍ ആങ്ങമൂഴി പ്ലാപ്പള്ളി ഭാഗം വരെ ബിഎം ബിസി നിലവാരത്തില്‍ ആണ് റോഡ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. കിഴക്കന്‍ മലയോര മേഖലയുടെ വികസന വഴിയിലെ നാഴികക്കല്ലാണ് ഈ റോഡ്. മുമ്പ് ഉണ്ടായിരുന്ന റോഡ് പൂര്‍ണമായി ഇളക്കി മാറ്റിയും വളവുകളില്‍ വീതി കൂട്ടിയും ആവശ്യമായ സംരക്ഷണഭിത്തികളും കലുങ്കുകളും തീര്‍ത്ത് 6.10 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്ന ഈ റോഡുവഴി പ്ലാപ്പള്ളി ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ ചിറ്റാറിലെത്തി  പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലേക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയും.