കൊച്ചി: സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ല ഭ്യമാക്കിയ ശർക്കരയിൽ ഗുണ നിലവാരമില്ലാത്ത ശർക്കര തിരിച്ചയക്കാൻ ഡിപ്പോ മാനേജർമാർക്ക് സിഎംഡി (ഇൻ-ചാർജ് ) അലി അസ്ഗർ പാഷ നിർദ്ദേശം നൽകി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് സപ്ലൈകോ ഗുണനിലവാര പരിശോധനയ്ക്ക് എൻഎബി എൽ അംഗീകാരമുള്ള ലാബുകളിൽ 36 സാമ്പിളുകൾ അയച്ചു. ഇതിൽ അഞ്ചു സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചതിൽ രണ്ടെണ്ണത്തിന് നിർദ്ദിഷ്ട നിലവാരമുള്ളതായി ലാബ് കണ്ടെത്തി.മൂന്നെണ്ണത്തിന് ഗുണനിലവാരം കുറവായിട്ടാണ് കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു.
സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ നിറം ചേർത്തതായും ഒന്നിൽ സുക്രോസിൻ്റെ അളവ് കുറഞ്ഞിരിക്കുന്നതായാണ് പരിശോധനാ ഫലം. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം ,റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയക്കാനാണ് സിഎംഡി നിർദ്ദേശം നൽകിയത്.തിരിച്ചയക്കുന്നതിൻ്റെ ഫലമായി ശർക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ നൽകുന്ന ഓണക്കിറ്റിൽ നിലവിലുള്ള പഞ്ചസാരയ്ക്കു പുറമെ ശർക്കരക്കു പകരമായി ഒന്നര കിലോ പഞ്ചസാര അധികമായി നൽകാനും തീരുമാനിച്ചതായി സിഎംഡി അറിയിച്ചു.