– പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം
– നഗരസഭകള്‍ക്ക് 16.50 ലക്ഷം
– കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷം

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തനത്/പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.  ജില്ലകളിലെ കുടിവെള്ളക്ഷാമം സംബന്ധിച്ച സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പറേഷന് 16.50 ലക്ഷം രൂപയും ചെലവഴിക്കാം.  ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഇതിനായി പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 16.50 ലക്ഷവും ചെലവഴിക്കാന്‍ അനുമതി നല്‍കി.
ജി.പി.എസ്. ഘടിപ്പിച്ച ടാങ്കറുകളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് കുടിവെള്ളവിതരണം നടത്തണം.  റവന്യൂ വകുപ്പ് സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ള വിതരണം നടത്താം.
റവന്യൂ വകുപ്പിന് കുടിവെള്ള വിതരണം സംബന്ധിച്ച അവലോകനവും നിരീക്ഷണവും നടത്താനുള്ള സംവിധാനവും ജി.പി.എസ്. ട്രാക്കിങ്ങിനുള്ള സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഉറപ്പാക്കണം.  രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാ കളക്ടര്‍ക്ക് വിതരണം സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കണം.  ജി.പി.എസ്. ലോഗും വാഹനത്തിന്റെ ലോഗ്ബുക്കും പരിശോധിച്ച് ഉറപ്പുവരുത്തിയേ തുക ചെലവഴിക്കാവൂവെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.