എറണാകുളം:  വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതി കേരള ജനതക്കാകെ ഗുണകരമായതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാനവും പട്ടയ വിതരണവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 11 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നത്.അയ്യമ്പുഴ, കൂത്താട്ടുകുളം, രാമമംഗലം, പിറവം, കുമ്പളങ്ങി, മട്ടാഞ്ചേരി, എരമല്ലൂര്‍, കീരമ്പാറ, നേരിയമംഗലം, കുട്ടമ്പുഴ വില്ലേജ് ഓഫീസുകള്‍ റീബിള്‍ഡ് കേരളയുടെ ഭാഗമായും ചേന്ദമംഗലം വില്ലേജ് ഓഫീസ് പ്ലാൻ പണ്ട് ഉപയോഗിച്ചുമാണ് നവീകരിക്കുന്നത്.

വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കാൻ എല്ലാ റവന്യു ഓഫീസുകളിലും ഇ-ഗവേര്‍ണൻസ് പദ്ധതി നടപ്പാക്കി വരികയാണ്. അതിന്റെ ഭാഗമായി താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും കടലാസ് രഹിതമാക്കിയിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്. വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാടനത്തോടൊപ്പം 6526 പേര്‍ക്കുള്ള പട്ടയ വിതരണത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

അര്‍ഹരായ എല്ലാ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നത് സര്‍ക്കാരിൻറെ പ്രഖ്യാപിത നയമാണ്. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കിയ ചട്ടഭേദഗതികളുടെയും നടപടികളുടെ യും ഫലമായി കൂടുതല്‍ ആളുകള്‍ക്ക് പട്ടയമെത്തിക്കാൻ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഭരണ നിര്‍വ്വഹണത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇത് നിലനിര്‍ത്താനും മെച്ചപ്പെടുത്താനും കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റെവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.