ആലപ്പുഴ: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും സ്വീകരിച്ച് സുരക്ഷിതമായി തീര്‍ത്ഥാടനം നടത്താന്‍ സഹകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള ധാരാളം തീര്‍ത്ഥാടകരും, ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍, മറ്റ് തൊഴിലാളികള്‍ തുടങ്ങിയവര്‍ കൂട്ടമായി എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകും. ദീര്‍ഘദൂര യാത്രയ്ക്കിടെ കോവിഡ് ബാധിക്കുന്ന തീര്‍ത്ഥാടകരില്‍ നിന്നും രോഗവ്യാപനത്തിനും സാധ്യതയുണ്ട്. വായു സഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നി സാഹചര്യങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലായി നടക്കുന്നത്. ആയതിനാല്‍ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

അടുത്തിടെ കോവിഡ് 19 ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വാസതടസ്സം, മണം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ തീര്‍ത്ഥാടനത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്.
കോവിഡ് 19 രോഗം ബാധിച്ച് ഭേദമായ രോഗികളില്‍ 10 ശതമാനം പേര്‍ക്ക് 3 ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന രോഗലക്ഷണങ്ങള്‍ കാണാം. 2 ശതമാനം പേര്‍ക്ക് 3 മാസത്തോളം നീണ്ടു നില്‍ക്കാം. ചിലര്‍ക്ക് കഠിനമായ അധ്വാനത്തിനിടയില്‍ പ്രകടമായേക്കാം. അത്തരക്കാര്‍ മല കയറുമ്പോള്‍ ഗുരുതരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. കോവിഡ്-19 ഭേദമായവര്‍ തീര്‍ത്ഥാടനത്തിന് പോകുന്നതിനു മുന്‍പ് അവരുടെ ശാരീരിക ക്ഷമത ഉറപ്പു വരുത്തണം. ഇത്തരത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും തീര്‍ത്ഥാടനത്തിനു മുന്‍പായി പള്‍മൊണോളജി, കാര്‍ഡിയോളജി ഫിറ്റ്നസ് അഭികാമ്യമാണ്.

എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരേണ്ടതാണ്. പ്രധാന പൊതു സ്ഥലങ്ങളിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്കില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താവുന്നതാണ്.റാപ്പിഡ് ആന്‍റിജന്‍ നെഗറ്റീവ് പരിശോധനാഫലവും സ്വീകരിക്കുന്നതാണ്. എങ്കിലും യാത്രയിലെ മുന്‍കരുതലുകളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ അനുവദിക്കില്ല.

യാത്ര ചെയ്യുമ്പോള്‍ കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, ഗുണനിലവാരമുള്ള മാസ്ക് മൂക്കും വായും മൂടുന്ന തരത്തില്‍ എല്ലായ്പ്പോഴും ധരിക്കല്‍ എന്നിവ പാലിക്കേണ്ടതാണ്. എല്ലാവരും സാനിട്ടൈസര്‍ കരുതേണ്ടതാണ്. ശബരിമലയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകഴുകുകയോ, സാനിറ്റെസ് ചെയ്യുകയോ വേണം. എല്ലാവരും ശാരീരിക അകലം പാലിക്കുകയും മാസ്ക്കുകള്‍ ശരിയായി ധരിക്കുകയും വേണം. തീര്‍ത്ഥാടകര്‍ക്കുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും എല്ലാ ആരോഗ്യനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്. മലകയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. തീര്‍ത്ഥാടകര്‍ ഒരിക്കലും അടുത്തടുത്ത് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ്-19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് സുരക്ഷിതരാകാനും മറ്റുള്ളവരെ സുരക്ഷിതരാക്കാനും എല്ലാവരും ശ്രദ്ധിക്കണം.