തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയും മല്‍സരാര്‍ത്ഥികളുടെ പ്രചാരണവും പരിസ്ഥിതി സൗഹൃദമായി മാത്രം സംഘടിപ്പിക്കാണം. തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായി മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ഥിച്ചു.

ഓര്‍മ്മിക്കാന്‍

· തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം.
· തിരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ പ്ലാസ്റ്റിക് പേപ്പര്‍, പ്ലാസ്റ്റിക് നൂല്‍, പ്ലാസ്റ്റിക് റിബ്ബണ്‍ എന്നിവ പാടില്ല.
· പ്രചാരണങ്ങളില്‍ പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയവ കൊണ്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പാടില്ല.
· തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ എന്നിവയിലടങ്ങിയ വസ്തുക്കള്‍ മാത്രമേ പാടുള്ളൂ.
· വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
· പോളിംഗ് സ്റ്റേഷനുകളിലും വിതരണ സ്വീകരണ കേന്ദ്രങ്ങളിലും ഉണ്ടാവുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ വെവ്വേറെ നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍, ശാസ്ത്രീയമായി സംസ്‌ക്കരിക്കുവാനും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
· മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കലും സെക്രട്ടറിമാരുടെ ചുമതലയാണ്.
· വോട്ടെടുപ്പ് കഴിഞ്ഞാല്‍ പരസ്യം സ്ഥാപിച്ചവര്‍ തന്നെ അത് നീക്കം ചെയ്യണം. ചെയ്യാത്തവ അഞ്ച് ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറി നീക്കം ചെയ്ത് ചെലവ് സ്ഥാനാര്‍ത്ഥിയില്‍ നിന്നും ഈടാക്കും. ഈ മേഖലയില്‍ നിലവിലുള്ള എല്ലാ സര്‍ക്കാര്‍, കോടതി ഉത്തരവും നിര്‍ദേശവും സ്ഥാനാര്‍ത്ഥികള്‍, മറ്റ് ഉത്തരവാദിത്വപ്പെട്ടവര്‍ എന്നിവര്‍ പാലിക്കണം.
· ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്, അനുബന്ധ സാമഗ്രികളും നിരോധിതമാണ്. തുണി എന്നത് കോട്ടണ്‍ തുണി മാത്രമാണ്. ഏത് തരം വസ്തുവില്‍ ഏത് സ്ഥാപനത്തില്‍ നിന്നാണ് പ്രിന്റ് ചെയ്തത് എന്നും രേഖപ്പെടുത്തണം.
· നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തി നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും 10,000, 25,000, 50,000 രൂപ സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടി/സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.

നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ഹരിതചട്ടം എന്നിവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ (എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍) ഗോപിനാഥന്‍ കെയും ഹരിത ചട്ടം സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മിയെയുമാണ് നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയത്.