തിരുവനന്തപുരം: കോവിഡ് കാലത്ത് ജില്ലയിൽ പ്രസവത്തെത്തുടർന്നുള്ള മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ നിർത്താൻ കഴിഞ്ഞതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ മാതൃമരണ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

കഴിഞ്ഞ എട്ടുമാസത്തിനിടെ 1,300 ഓളം കോവിഡ് പോസിറ്റീവായ സ്ത്രീകളുടെ പ്രസവങ്ങള്‍ ജില്ലയിൽ നടന്നതില്‍ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മികച്ച പരിചരണം നൽകാനായി. പ്രസവാനന്തര വിഷാദരോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക പരിചരണം നല്‍കി. പ്രസവ ചികിത്സയ്ക്ക് ആശുപത്രികളില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ നിലവിലെ സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. എസ്.എ.റ്റി ആശുപത്രിയിലെ സാഹചര്യം ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എ. നന്ദിനി വിശദീകരിച്ചു. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ദിവ്യ, കെ.എഫ്.ഒ.ജി ലെയ്‌സണ്‍ ഓഫിസര്‍ ഡോ. വി. രാജശേഖരന്‍, ഡോ. ലക്ഷ്മി അമ്മാള്‍, വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.