എറണാകുളം : കോവിഡ് പ്രോട്ടോക്കോൾ കർശന മായി പാലിക്കുന്നത് ഉറപ്പാക്കാൻ മജിസ്ട്രേറ്റിന്റെ അധികാരത്തോടെ നിയമിതരായവരാണ് സെക്ടറൽ മജിസ്ട്രേറ്റ്മാർ. വ്യത്യസ്ത തരക്കാരായ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അനുനയവും ശാസനയും കരുതലും ഒക്കെ ആയി ജോലി പൂർത്തിയാക്കിയ അവർക്ക് പറയാനുള്ളത് വ്യത്യസ്ത അനുഭവങ്ങൾ . ആദ്യമായി പോലീസ് സ്റ്റേഷൻ കയറുന്നതിന്റെ ഭയം അനുഭവിച്ചവർ മുതൽ കാരുണ്യത്തിന്റെ കൈകൾ നീട്ടിയതുൾപെടെയുള്ള അനുഭവങ്ങളാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ പങ്ക് വെച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനായി നിയമിച്ച സെക്ടറൽ മജിസ്ട്രേറ്റുമാരുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. കണയന്നൂർ താലൂക്കിന് കീഴിലുള്ള സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ഇന്ന് ചേർന്ന സംഗമം ആണ് വ്യത്യസ്തമാർന്ന അനുഭവങ്ങളുടെ പങ്ക് വെയ്ക്കൽ വേദി ആയത്. കർക്കശ നടപടികളും നിർദ്ദേശങ്ങളും നൽകുമ്പോഴും പല സമയത്തും വേദനപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
സെക്ടറൽ മജിസ്ട്രേറ്റുമാർ ഏറ്റെടുത്ത ദൗത്യം കൃത്യമായി നിർവ്വഹിച്ചതിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രതിഫലനമാണ് കേവിഡ് കേസുകൾ ജില്ലയിൽ കുറയുന്നതിന്റെ പ്രധാന കാരണമെന്ന് തഹസീൽദാർ ബീന പി ആനന്ദ് പറഞ്ഞു. താലൂക്കിന് കീഴിൽ 19 സെക്ടറുകളിലായി 35 സെക്ടറൽ മജിസ്ട്രേറ്റ്മാരാണ് ഉണ്ടായിരുന്നത്.
ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾ, കണ്ടെയ്ൻമെൻ്റ് സോണുകൾ, കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്. പൊതു ഇടങ്ങൾ , കച്ചവട സ്ഥാപനങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സെക്ടറൽ ഓഫീസർമാർ ഉറപ്പു വരുത്തിയിരുന്നു. മാസ്ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക , സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുക, കടകളിൽ സന്ദർശകരുടെ രജിസ്റ്ററുകൾ സൂക്ഷിക്കാതിരിക്കുക, റോഡിൽ അലക്ഷ്യമായി തുപ്പുക തുടങ്ങിയ കുറ്റങ്ങൾ ചെയ്തവർക്ക് പിഴ ഈടാക്കുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിരുന്നു.
കണയന്നൂർ താലൂക്ക് ഓഫീസിൽ നടന്ന മജിസ്ട്രേറ്റുമാരുടെ സംഗമത്തിൽ എൽ. ആർ തഹസീൽദാർ റാണി . പി. എൽദോ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ ഇ.പി. സുരേഷ്, ജൂണിയർ സൂപ്രണ്ട് ഫിൽബി കുഞ്ഞച്ചൻ , കോ – ഓർഡിനേറ്റർ വാസു പ്രസൂൺ തുടങ്ങിയവർ പങ്കെടുത്തു.