>> ഓരോ വാര്‍ഡിനും പ്രത്യേക സമയം
>> സമയക്രമം കര്‍ശനമായി പാലിക്കണമെന്നു കളക്ടര്‍
തിരുവനന്തപുരം:    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ രാവിലെ ഒമ്പതു മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ റിട്ടേണിങ് ഓഫിസര്‍മാരുടെ കാര്യാലയങ്ങളിലും തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കു പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം മാത്രമേ സ്ഥാനാര്‍ഥികളും ബന്ധപ്പെട്ടവരും റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ എത്താവൂ. സ്ഥാനാര്‍ഥിക്കും ഏജന്റിനും നിര്‍ദേശകനും മാത്രമേ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേര്‍ മാത്രമേ ഒരു സമയം സൂക്ഷ്മ പരിശോധനാ ഹാളില്‍ ഉണ്ടാകാവൂ എന്നും കളക്ടര്‍ അറിയിച്ചു.
സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കര്‍ശനമായി സാമൂഹിക അകലം പാലിക്കണം. ഇതനുസരിച്ചാണ് എല്ലായിടത്തും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനാ വേളയില്‍ വരണാധികാരി, ഉപവരണാധികാരി, സഹവരണാധികാരി എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.