തൃശ്ശൂർ :ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.കെ ഡേവിസ് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ച പി.കെ ഡേവിസ് മാസ്റ്റര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ യു.ഡി.എഫിലെ ജോസഫ് ട്രാജെറ്റിനക്കാള്‍ 24 വോട്ടുകള്‍ കൂടുതല്‍ നേടി. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനപക്ഷമായി മുന്നോട്ട് പോകുമെന്ന് തിരഞ്ഞെടുപ്പിനുശേഷം പി.കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിലെ ആളൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ച പി.കെ ഡേവിസ് മാസ്റ്ററെ ജനപ്രതിനിധിയായ വി.എസ് പ്രിന്‍സ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള 29 അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. മുമ്പ് ആളൂര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായും പൊയ്യ ഗ്രാപഞ്ചായത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചശേഷമാണ് പി.കെ ഡേവിസ് മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയത്. ഉപവരണാധികാരിയായ എ.ഡിഎം റെജി.പി ജോസഫ് മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ ഡേവിസ്് മാസ്റ്ററെ മന്ത്രി ഏ.സി മൊയ്തിന്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി തിലകന്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ എം.എം വര്‍ഗ്ഗീസ്, ബേബി നെല്ലിക്കുഴി, ഷീജ വിജയകുമാര്‍, വത്സമ ജോയി, മേരി തോമസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഷീന പറയങ്ങാട്ടില്‍ ജില്ലാ വൈസ്പ്രസിഡന്റ്

ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഷീന പറയങ്ങാട്ടിലിന് (എല്‍.ഡി.എഫ്്). അമ്മാടം ഡിവിഷനില്‍ നിന്ന് ജനപ്രതിനിധിയായി വിജയിച്ചെത്തിയ ഷീനയെ മഞ്ജുള അരുണനാണ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്തത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ലീല സുബ്രഹ്മണ്യനെ 24 വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് ഷീന വൈസ്പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ഷീന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററില്‍ നിന്നും സത്യവ്രാചകം ചൊല്ലി സ്ഥാനമേറ്റു.

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും….

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍. തരിശ് രഹിത ജില്ലയെന്ന ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. കാര്‍ഷിക പ്രാധാന്യത്തോടെയുള്ള പദ്ധതികളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. മാലിന്യ മുക്ത തൃശൂരെന്ന ലക്ഷ്യവുമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടിവള്ളത്തിനായി മേജര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ആരോഗ്യം, വിദ്യാഭ്യാസ മേഖലകളുടെ സമഗ്രമായ വികസനത്തിനത്തിനും പുതിയ പദ്ധതികളുടെ ആവിഷ്‌കരണത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിജ്ഞാന്‍ സാഗര്‍ : പുതിയ കൂടിച്ചേരലുകള്‍ക്ക് വേദിയൊരുക്കും

അറിവിന്റെയും കൂടിച്ചേരലുകളുടെയും വേദിയൊരുക്കി തൃശൂര്‍ രാമപുരത്ത് ആരംഭിച്ച ശാസ്ത്ര സാങ്കേതിക പാര്‍ക്ക് വിജ്ഞാന്‍ സാഗറിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി ദേശീയനിലവരാത്തിലേക്കും തുടര്‍ന്ന് അന്തര്‍ദേശീയ നിലവാരത്തിലേക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷം പി.കെ. ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂടിച്ചേരലുകള്‍ക്കൊപ്പം ദേശിയ നിലവാരമുള്ള സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പരിശീലനം തുടങ്ങിയവ ഉള്‍പ്പെടുത്തി ബൃഹ്ദ് പരിപാടികള്‍ സംഘടിപ്പിക്കുകയാണ് പുതിയ ഭരണസമതിയുടെ ലക്ഷ്യം. ശാസ്ത്രത്തെ സ്‌നേഹിക്കുന്നവരുടെയും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവരുടെയും പങ്കുവെയ്ക്കലുകളും ആശയങ്ങളും, പുതിയ വിജ്ഞാനങ്ങളും
പകര്‍ന്നു നല്‍കിയാണ് വിജ്ഞാന്‍ സാഗറിന്റെ പ്രവര്‍ത്തനം നടക്കുക. തനത് പരീക്ഷണങ്ങള്‍ നടത്തുന്നതിനും അടിസ്ഥാന ശാസ്ത്രവും ഉന്നത ശാസ്ത്ര സാങ്കേതിക വിവരങ്ങളും കൈമാറുന്നതിനും ഈ സ്ഥാപനം ഊന്നല്‍ നല്‍കുന്നു. അതുകൊണ്ടുതന്നെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.